മർദ്ദകർക്കൊപ്പം ടോൾ പ്ലാസയിലെ ജീവനക്കാരും ചേര്‍ന്നു കറവപ്പശുക്കളാണെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം
രാജസ്ഥാൻ: മധ്യപ്രദേശിലേക്ക് കറവ പശുക്കളെ കൊണ്ടു പോകുന്നതിനിടെ രണ്ട് പേരെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേരെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. കാലികളുടെ ഉടമയായ പ്രവീൺ തിവാരി, ട്രക്കിന്റെ ഡ്രൈവർ അഹമ്മദ് അലി എന്നിവരാണ് ചൊവ്വാഴ്ച്ച രാത്രി ആൾക്കൂട്ട മർദ്ദനത്തിന് ഇരയായത്.
മധ്യപ്രദേശിലെ ദേവാസിനടുത്ത് ഡയറി ഫാം നടത്തുന്ന തിവാരി 2.25 ലക്ഷം രൂപ കൊടുത്ത് പാൽ ചുരത്തുന്ന ഏഴ് പശുക്കളെ വാങ്ങി. ഇവയുമായി തിരികെ പോകവെ കോട്ട ജില്ലയിലെ ടോൾ പ്ലാസക്കടുത്ത് വെച്ച് ഒരുകൂട്ടം ആളുകൾ ഇരുവരെയും മർദ്ദിക്കുകയായിരുന്നു. മർദ്ദകർക്കൊപ്പം ടോൾ പ്ലാസയിലെ ജീവനക്കാരും ചേരുകയായിരുന്നുവെന്ന് തിവാരി പറഞ്ഞു.
കാലികളെ അറുക്കാൻ കൊണ്ടുപോവുകയാണെന്ന് ഇവർ നിർബന്ധിച്ച് സമ്മതിപ്പിക്കാൻ ശ്രമിച്ചുവെന്നും താനൊരു ബ്രാഹ്മണനാണെന്നും കറവപ്പശുക്കളെ മാത്രമേ വാങ്ങാറുള്ളൂവെന്നും വിളിച്ചുപറഞ്ഞു.എന്നാൽ ഇത് കേൾക്കാൻ നിൽക്കാതെയായിരുന്നു മർദ്ദനമെന്നും തിവാരി കൂട്ടി ചേർത്തു.
22 വർഷമായി താൻ അന്തർസംസ്ഥാനങ്ങളിൽ വാഹനം ഒടിക്കുന്നു; ഇതുവരെയും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ട്രക്ക് ഡ്രൈവർ അഹമദ് അലി പറഞ്ഞു. തക്ക സമയത്ത് പോലീസ് എത്തിയില്ലാരുന്നെങ്കിൽ അവർ തങ്ങളെ തല്ലികൊല്ലുമായിരുന്നുവെന്നും അലി വ്യക്തമാക്കി.ഇരുവരെയും കോട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
