സിപിഐയുടെ 23ആം പാര്‍ട്ടി കോണ്‍ഗ്രസ് കൊല്ലത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു സമാപന ദിവസം ഒരു ലക്ഷം പേരുടെ പ്രകടനം 850 പ്രതിനിധികള്‍ പങ്കെടുക്കും

കൊല്ലം: സിപിഐയുടെ 23 ആം പാര്‍ട്ടി കോണ്‍ഗ്രസിന് കൊല്ലം ഒരുങ്ങുന്നു.ഏപ്രില്‍ 26 മുതല്‍ 29 വരെ നടക്കുന്ന സമ്മേളനത്തിന്റെ സമാപനദിവസം ഒരു ലക്ഷം ചുവപ്പ് വാളണ്ടിയര്‍മാര്‍ അണിനിരക്കും.പാര്‍ട്ടി കോണ്‍ഗ്രസിന്റെ സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ സിപിഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ് എത്തുന്നു. 2002 ല്‍ തിരുവനന്തപുരമായിരുന്നുവെങ്കില്‍ 2018 ല്‍ പാര്‍ട്ടിയുടെ കേരളത്തിലെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന കൊല്ലം അതിന് വേദിയാകും. കൊല്ലം യുനൂസ് കണ്‍വെണ്‍ഷന്‍ സെന്ററിലാണ് പ്രതിനിധി സമ്മേളനം.

പൊതുസമ്മേളനം ആശ്രാമം മൈതാനിയിലും.ആകെ 850 പ്രതിനിധികള്‍ പങ്കെടുക്കും.മൂന്നരക്കോടിയാണ് സമ്മേളനത്തിന് വേണ്ട ചെലവ് പ്രതീക്ഷിക്കുന്നത്.ഇതില്‍ ഒരു പങ്ക് പാര്‍ട്ടി അംഗങ്ങള്‍ വഹിക്കും.ഉദ്ഘാടന സമ്മേളനത്തിലും സെമിനാറുകളിലും ഇടത്- മതേതര കക്ഷികളുടെ ദേശീയ നേതാക്കള്‍ പങ്കെടുക്കും

സമ്മേളനം നടക്കുന്ന ദിവസങ്ങളിലെല്ലാം വൈകുന്നേരങ്ങളില്‍ കലാ സാസ്‌കാരിക പരിപാടികള്‍ ഉണ്ടാകും. ഭക്ഷണത്തിന് വേണ്ട അരിയും പച്ചക്കറിയും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൃഷി ചെയ്തുണ്ടാക്കുന്നുണ്ട്. പ്രതിനിധികളെ തേന്‍ നല്‍കിയാണ് സ്വീകരിക്കുക. ബിജെപിക്കെതിരെ ഇടത് മതേരതര കക്ഷികളുടെ വിശാലമായ മുന്നണിയെന്ന സിപിഐയുടെ കാഴ്ചപ്പാടിന് പ്രസക്തിയേറുന്ന സമയത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനെ ആവേശത്തോടെയാണ് അണികള്‍ നോക്കിക്കാണുന്നത്