'ശബരിമല വിധി നടപ്പാക്കാൻ അനാവശ്യതിടുക്കം കാട്ടി': മുഖ്യമന്ത്രിയ്ക്കെതിരെ സിപിഐ
ശബരിമലയിൽ ആക്റ്റിവിസ്റ്റുകൾ കയറേണ്ടെന്ന് ആദ്യം കടകംപള്ളി പറഞ്ഞതും കോടിയേരി തിരുത്തിയതും ആശയക്കുഴപ്പമുണ്ടാക്കിയെന്ന് സിപിഐ. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സിപിഐ സംസ്ഥാനകൗൺസിലിലാണ് സർക്കാരിനെതിരെ വിമർശനം.
തിരുവനന്തപുരം: സിപിഐ സംസ്ഥാനകൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം. ശബരിമല വിധി നടപ്പാക്കാൻ മുഖ്യമന്ത്രി അനാവശ്യതിടുക്കം കാട്ടിയെന്ന് യോഗം വിലയിരുത്തി. ആദ്യഘട്ടത്തിൽ കൂടിയാലോചനകൾ ഉണ്ടായില്ലെന്നും അഭിപ്രായം ഉയർന്നു.
ശബരിമലയിൽ ആക്ടിവിസ്റ്റുകൾ കയറിയത് സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്റെയും ദേവസ്വം മന്ത്രിയുടെയും പ്രസ്താവനകൾ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സന്നിധാനത്ത് വനിതാ പൊലീസുകാരെ വിന്യസിക്കുമെന്ന ഡിജിപിയുടെ പ്രസ്താവന അനവസരത്തിലുള്ളതായിരുന്നുവെന്നും യോഗത്തിൽ വിമർശനമുയർന്നു.
Read More: ആക്ടിവിസ്റ്റുകള്‍ക്ക് പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമല; നിലപാട് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി
എന്നാല്‍ സംസ്ഥാന കൗണ്‍സിലിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍, സര്‍ക്കാരിന് സിപിഎെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിന്തുണ അറിയിച്ചു. സർക്കാരിന് പൂർണ പിന്തുണ നൽകേണ്ട സമയമാണിത്. വ്യാകരണ പിശക് നോക്കേണ്ട സമയമല്ല ഇത്. ദീർഘകാല അടിസ്ഥാനത്തിൽ ശബരിമലയിൽ മുന്നണിയെടുക്കുന്ന തീരുമാനം ഗുണം ചെയ്യുമെന്നും കാനം പറഞ്ഞു.