ബിനീഷ് വധം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; വന്‍ ആയുധശേഖരം പിടിച്ചെടുത്തു
കണ്ണൂർ: തില്ലങ്കേരിയിൽ ആർഎസ്എസ് പ്രവർത്തകൻ ബിനീഷിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സിപിഎം പ്രവർത്തകർ പിടിയിലായി. ആലയാട് സ്വദേശി മഹേഷ്,
തെക്കംപൊയിൽ സ്വദേശി വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ എസ്.പിയുടെ നിർദേശ പ്രകാരം ജില്ലയിലാകമാനം നടത്തിയ റെയ്ഡിൽ 14 ബോംബുകളും
6 വാളുകളും മറ്റ് ആയുധങ്ങളും കണ്ടെത്തി.
തില്ലങ്കേരിൽ വെച്ച് സംഘർഷത്തിനിടെ ഈ മാസം 3ന് ആർ.എസ്.എസ് പ്രവർത്തകൻ ബിനീഷ് കൊല്ലപ്പെട്ട കേസിലെ ആദ്യ അറസ്റ്റാണിത്. കൊലപാതകസംഘത്തിലുള്ളവരാണ് അറസ്റ്റിലായ മഹേഷും വിനീഷും. പത്തംഗ സംഘമാണ് കൊലനടത്തിയതെന്ന് പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇരിട്ടിയിൽ വെച്ചാണ് തെരച്ചിലിനൊടുവിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരും സിപിഎം പ്രവർത്തകരാണെന്നും പൊലീസ് പറഞ്ഞു. ബാക്കിയുള്ളവർക്കായി തെരച്ചിൽ
തുടരുകയാണ്.
അതേസമയം രാഷ്ട്ട്രീയ കൊലപാതകങ്ങളുടെയും തുടർച്ചയായ ബോബ് സ്ഫോടനങ്ങളുടെയും പശ്ചാത്തലത്തിൽ ജില്ലയിൽ ആയുധങ്ങൾ പിടിച്ചെടുക്കുന്നതിനായി എസ് പി സഞ്ജയ് ഗുരുഡിന്റെ നേതൃത്വത്തിൽ പൊലീസ് വ്യാപക റെയ്ഡ് നടത്തുകയാണ്. സംഘർഷമുണ്ടായ തില്ലങ്കേരിയിലെ പൂന്തലാടി മലയിൽ നിന്നും ഒമ്പതും മുഴക്കുന്നിലെ ഗ്രാമത്ത് നിന്ന് മൂന്നും അടക്കം പതിനാലോളം ഉഗ്രശേഷിയുള്ള സ്റ്റീൽ ബോബംബുകൾ പൊലീസ് കണ്ടെടുത്തു.
സംഘർഷങ്ങളുടെ മറവിൽ വിവിധ മേഖലകളിൽ വ്യാപക ആയുധശേഖരണം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിൽ ആളൊഴിഞ്ഞ പറമ്പുകളിലും, രഹസ്യ കേന്ദ്രങ്ങളിലുമായി റെയ്ഡ് തുടരുകയാണ്. വളപട്ടണത്തെ ചീക്കേരിക്കുന്നിൽ നിന്നാണ് ആറ് വാളുകളും വടികളും അടക്കമുള്ള ആയുധങ്ങളും പൊലീസ് കണ്ടെടുത്തത്.
തുടർച്ചയായ സംഘർഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുന: സ്ഥാപിക്കുന്നതിനായി ജില്ലയിൽ കളക്ടർ വിവിധ സംഘടനാ-രാഷ്ട്രീയ-സാംസ്കാരിക നേതാക്കളുടെ യോഗവും
വിളിച്ചു ചേർത്തിട്ടുണ്ട്.