തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച മന്ത്രിമാരുടെ പട്ടിക അംഗീകരിക്കാന്‍ സി പി ഐ എം സംസ്ഥാന സമിതി ഇന്ന് യോഗം ചേരും. മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരാണ് സി പി ഐ എമ്മിനുണ്ടാവുക. പിണറായി വിജയന് പുറമെ ഇ പി ജയരാജന്‍, തോമസ് ഐസക്,
എ കെ ബാലന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍, കെ ടി ജലീല്‍, സി രവീന്ദ്രനാഥ്, എ സി മൊയ്തീന്‍, ജി സുധാകരന്‍, കടകംപളളി സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചത്. സ്പീക്കര്‍ സ്ഥാനത്തേക്ക് പി ശ്രീരാമകൃഷ്ണനെ പരിഗണിക്കുന്നു. ഇവയില്‍ മാറ്റം വരുത്തണോ എന്ന കാര്യം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. മന്ത്രിമാരെ തീരുമാനിക്കാന്‍ സി പി ഐ സംസ്ഥാന നേതൃയോഗങ്ങളും ഇന്ന് ചേരും. പാര്‍ട്ടിക്ക് നല്‍കിയ നാല് മന്ത്രിസ്ഥാനങ്ങളിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നാണ് സൂചന. വി എസ് സുനില്‍കുമാര്‍, ഇ ചന്ദ്രശേഖരന്‍, ഇ എസ് ബിജിമോള്‍, മുല്ലക്കര രത്നാകരന്‍, കെ രാജു എന്നിവരൊക്കെ സി പി ഐയുടെ മന്ത്രി സാധ്യതാ പട്ടികയിലുണ്ട്. സി പി ഐക്കു ലഭിക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലും തീരുമാനമുണ്ടാകും.