കൊല്ലം: നടന്‍ മുകേഷിന് സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിന്റെ രൂക്ഷ വിമര്‍ശനം. അമ്മയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് ക്ഷുഭിതനായതിനാണ് വിമര്‍ശനം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ ഇരക്ക് ഒപ്പമല്ലെന്ന പ്രതീതിയുണ്ടാക്കാന്‍ മുകേഷിന്റെ നടപടി കാരണമായെന്നും എം.എല്‍.എയുടെ പെരുമാറ്റം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും വിമര്‍ശനമുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞയാഴ്ച നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നടന്‍ മുകേഷ് അടക്കമുള്ളവര്‍ ക്ഷുഭിതരായി സംസാരിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ നിലപാട് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടതിനായിരുന്നു ഇത്. എന്നാല്‍ പാര്‍ട്ടി എം.എല്‍.എയായ മുകേഷിന്റെ പ്രതികരണം, സംഭവത്തില്‍ സര്‍ക്കാര്‍ ഇരയോടൊപ്പമല്ലെന്ന പ്രതീതിയുണ്ടാക്കിയെന്ന് ഇന്ന് ചേര്‍ന്ന സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇതിന് ശേഷം കോട്ടയത്ത് നടന്ന മറ്റൊരു ചടങ്ങില്‍ വെച്ച് അദ്ദേഹം ഖേദം പ്രകടിപ്പിച്ചതും പാര്‍ട്ടി വിലയിരുത്തി. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച എം.എല്‍.എ എന്നതിലുപരി മുകേഷ് പാര്‍ട്ടി അംഗമല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റിന് കഴിയില്ല.