തിരുവനന്തപുരം: സ്വത്തിനായി അച്ഛനെ തല്ലികൊന്ന കേസില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ളവര്‍ക്ക് തടവും പിഴയും. കഴക്കൂട്ടം സിപിഎം ഏരിയാ കമ്മിറ്റി അംഗം സ്‌നാഗപ്പന് ഏഴു വര്‍ഷം തടവും പിഴയുമാണ് തിരുവനന്തപുരം അതിവേഗ കോടതി വിധിച്ചത്. കേസിലെ പ്രതികളെ സഹായിച്ചതിനും തെളിവു നശിപ്പിച്ചതിനുമാണ് ശിക്ഷ. 10 വര്‍ഷം മുമ്പാണ് മരിയാപുരം സ്വദേശിയായ ഡൊമനിക്കിനെ സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് മക്കളും മരുമക്കളും ചേര്‍ന്ന് തല്ലികൊന്നത്. കൊലപാതകം ആത്മഹത്യയാക്കിമാറ്റാനായി സ്‌നാഗപ്പന്റെ സഹായത്തോടെ പ്രതികള്‍ ശ്രമിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയും കൊല്ലപ്പെട്ട ഡൊമനിക്കിന്റെ മരുകനുമായ ബിജില്‍ റോക്കി, മകള്‍ ഷാമിനി എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷിച്ചു. കേസിലെ മറ്റൊരു പ്രതിയായ ഡൊമനിക്കിന്റെ മകന് സംഭവം നടക്കുമ്പോള്‍ പ്രയാപൂര്‍ത്തിയാകാത്തതിനാല്‍ പ്രത്യേകം വിചാരണ നടത്തും.