ബന്ധുനിയമന വിവാദം: കെ.ടി.ജലീലിനെ പിന്തുണച്ച് സിപിഎം
ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെ പിന്തുണച്ച് സിപിഎം. ആരോപണത്തിൽ കഴമ്പില്ലെന്ന് സിപിഎം സെക്രട്ടേറിയറ്റ്. നിയമനത്തിൽ തെറ്റുപറ്റിയിട്ടില്ലെന്നും വിലയിരുത്തൽ. പരാതിയുള്ളവർ കോടതിയിൽ പോകട്ടേയെന്നും നിലപാട്.
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ കെ.ടി. ജലീലിനെ പിന്തുണച്ച് സിപിഎം. ആരോപണത്തിൽ കഴമ്പില്ലെന്നും നിയമനത്തിൽ തെറ്റ് പറ്റിയിട്ടില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തല്‍. പരാതിയുള്ളവർ കോടതിയിൽ പോകട്ടേയെന്നുമാണ് പാര്‍ട്ടിയുടെ നിലപാട് .
അതേസമയം, തൃശൂർ കിലയിലും ജലീൽ അനധികൃത നിയമനം നടത്തിയെന്ന് ആരോപിച്ച് അനിൽ അക്കര എംഎൽഎ രംഗത്തെത്തി. 10 പേരെ മാനദണ്ഡങ്ങൾ പാലിക്കാതെ നിയമിച്ചെന്നാണ് അനില്‍ അക്കര എംഎല്‍എയുടെ ആരോപണം.
ഇതിനിടെ ബന്ധു നിയമനത്തില്‍ അഴിമതി ഇല്ലെന്ന് ആവർത്തിച്ച് ജലീൽ വീണ്ടും രംഗത്തെത്തി. അദീബിന്‍റെ നിയമനത്തിൽ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. ചട്ടങ്ങൾ മാറ്റിയത് കൂടുതൽ ആളുകൾ അപേക്ഷിക്കാൻ വേണ്ടിയാണെന്നും നിയമപ്രകാരം യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനിൽ നിയമിക്കാൻ സര്‍ക്കാറിന് അധികാരമുണ്ടെന്നും മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.