പാലക്കാട്: പാര്‍ട്ടീ സമ്മേളങ്ങള്‍ക്കിടെ, സി പിഎമ്മിന് അഘാതം സൃഷ്ടിച്ച് പാലക്കാട് മണ്ണൂരില്‍ സംഘടന വിട്ടവര്‍ സിപിഐയില്‍ ചേര്‍ന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി ഒഫിസിനു മുന്നിലെ മൈതാനത്ത് പൊതുസമ്മേളനം ക്രമീകരിച്ചാണ് സിപിഐ പുതിയ അംഗങ്ങളുടെ പാര്‍ട്ടി പ്രവേശനം പ്രഖ്യാപിച്ചത്.

പാര്‍ട്ടി സമ്മേളനത്തിനു തൊട്ടുമുന്‍പായി രണ്ടുപേര്‍ക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിയാണ് അപ്രതീക്ഷിത കൂട്ടക്കൊഴിഞ്ഞുപോക്കിന് മണ്ണൂരില്‍ കാരണമായത്. വിമതരും പാര്‍ട്ടിയും പ്രത്യേക കണ്‍വന്‍ഷന്‍ വിളിച്ച് ശക്തി പരീക്ഷണംകൂടി നടത്തിയതതോടെ, അകല്‍ച്ച കൂടി. തുടര്‍ന്നാണ് പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായ നിരവധിപ്പേര്‍ മേഖലയില്‍ സിപിഎം ബന്ധം ഉപേക്ഷിച്ച് സിപിഐയില്‍ ചേരാന്‍ തീരുമാനിച്ചത്. സി പി ഐക്ക് കാര്യമായ വേരോട്ടമില്ലാതിരുന്ന മേഖലയില്‍ സംഘടിപ്പിക്കപ്പെട്ട റാലിയിലും പൊതുസമ്മേളനത്തിലും അഞ്ചൂറിലധികം ആളുകളാണ് അണിനിരന്നത്.

വിമത നീക്കം മുതലാക്കി സിപിഐ മേഖലയില്‍ 10 ബ്രാഞ്ച് കമ്മിറ്റികളും ലോക്കല്‍ കമ്മിറ്റിയും രൂപീകരിച്ചാണ് വിപുലമായ സമ്മേളനം ക്രമീകരിച്ചത്. സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ വിമത പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായ ഒറ്റപ്പാലം ഏരിയ കമ്മിറ്റിയുടെ പരിധിയില്‍ വരുന്ന പ്രദേശമാണ് മണ്ണൂര്‍.