നിപ വൈറസ് ബാധിച്ച് മരിച്ച ചങ്ങോരത്ത് സ്വദേശി മൂസയുടെ മൃതദേഹം ദഹിപ്പിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ബുധനാഴ്ച്ച മരിച്ച ചങ്ങോരത്ത് സ്വദേശി മൂസയുടെ മൃതദേഹം ദഹിപ്പിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മൃതദേഹം മറവ് ചെയ്യണം എന്നാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആഴത്തില്‍ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യാമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജയശ്രീ അറിയിച്ചു. 

ഇക്കാര്യത്തില്‍ മൂസയുടെ ബന്ധുകളുമായി ചര്‍ച്ചകള്‍ തുടരുകയാണ്. വളരെ ശ്രദ്ധയെടുത്ത് വേണം രോഗബാധ സ്ഥിരീകരിച്ചവരുടെ മൃതദേഹം മറവ് ചെയ്യാന്‍, വൈദ്യുത ശ്മശാനത്തില്‍ വച്ച് ദഹിപ്പിക്കുക എന്നതാണ് ഏറ്റവും മികച്ച മാര്‍ഗ്ഗം. ഇനി മതപരമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ മൂസയുടെ കുടുംബത്തിന് അത് ബുദ്ധിമുട്ടാണെങ്കില്‍ നല്ല ആഴത്തില്‍ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുമെന്ന് ജയശ്രീ വ്യക്തമാക്കി.