തിരുവന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ നിന്ന് കഴിഞ്ഞ വ്യാഴാഴ്ച ബൈക്ക് മോഷ്ടിച്ച കള്ളനാണ് ഈ കത്തുമെഴുതി, ബൈക്ക് ഇരുന്ന സ്ഥലത്ത് തന്നെ തിരികെ കൊണ്ട് വച്ച ശേഷം മുങ്ങിയത്. ചേട്ടാ എന്നോട് ക്ഷമിക്കണം, സോറി, അത്യാവശ്യം വന്നതു കൊണ്ടാ ഞാന്‍ വണ്ടി എടുത്തത്. പൊലീസില്‍ പരാതി ഒന്നും കൊടുക്കരുത്. ഒരു അനിയനെ പോലെ കണ്ട് ക്ഷമിക്കണം. ഇതാണ് ബൈക്കുടമയ്ക്ക് ലഭിച്ച കള്ളന്റെ കത്തിലെ അപേക്ഷ.

ഈ കഥയുടെ ഫ്ലാഷ് ബാക്ക് ഇങ്ങനെ. വ്യാഴാഴ്ച നാലാഞ്ചിറ സ്വദേശി കവിരാജിന്റെ ബൈക്ക് മോഷണം പോയത്. പക്ഷേ കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി. ബൈക്ക് മോഷണത്തിന്റെ ദൃശ്യങ്ങളടക്കം നല്‍കി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ടും ചെയ്തു. ഈ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് കള്ളന്റെ കത്ത് എത്തിയിരിക്കുന്നത്. അങ്ങനെ ബൈക്ക് തിരികെ കിട്ടിയ സന്തോഷത്തിലാണ് ഉടമ കവിരാജ്.

എന്നാല്‍ കത്തെഴുതിയത് കൊണ്ടൊന്നും കള്ളനെ വെറുതെ വിടാന്‍ പൊലീസുകാര്‍ക്ക് ഉദ്ദേശമില്ല .കേസ്സെടുത്ത മ്യൂസിയം പൊലീസ് കള്ളനെ പൂട്ടാന്‍ നെട്ടൊട്ടമോടുകയാണ്.