ഔദ്യോഗിക വാഹനത്തിൽ കനകകുന്നിൽ നടക്കാനെത്തിയ എഡിജിപി സുദേഷ് കുമാറിൻറെ മകള്‍ ഡ്രൈവർ ഗവാ‍സക്കറെ മ‍ർദ്ദിച്ചുവെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് റിപ്പോർട്ട്  നൽകിയിട്ട് അഞ്ചുമാസം കഴിഞ്ഞു. പക്ഷെ എഡിജിപയുടെ മകള്‍ക്കെതിരെ കുറ്റപത്രം നൽകാൻ ക്രൈം ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല

തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്ക്കറെ എഡിജിപിയുടെ മകള്‍ മർദ്ദിച്ച കേസിൽ അന്വേഷണം പൂർത്തിയാക്കിയിട്ടും കുറ്റപത്രം സമ‍ർപ്പിക്കാതെ ക്രൈം ബ്രാഞ്ച്. സംഭവം നടന്ന് എട്ടുമാസം കഴിഞ്ഞിട്ടും ഹൈക്കോടതിയിലുള്ള കേസ് മറയാക്കിയാണ് പൊലീസിന്‍റെ ഒത്തുകളി.

ഔദ്യോഗിക വാഹനത്തിൽ കനകകുന്നിൽ നടക്കാനെത്തിയ എഡിജിപി സുദേഷ് കുമാറിൻറെ മകള്‍ ഡ്രൈവർ ഗവാ‍സക്കറെ മ‍ർദ്ദിച്ചുവെന്ന പരാതി ശരിവച്ചാണ് ക്രൈം ബ്രാഞ്ചിൻ റിപ്പോർട്ട് തയ്യാറാക്കിയത്. ഗവാസ്ക്കർ അസഭ്യം പറഞ്ഞുവെന്നും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമുള്ള എഡിജിപി മകളുടെ ആരോപണം സ്ഥിരീകരിക്കാൻ തെളിവില്ലെന്നും കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ട് അഞ്ചുമാസം കഴിഞ്ഞു. പക്ഷെ എഡിജിപയുടെ മകള്‍ക്കെതിരെ കുറ്റപത്രം നൽകാൻ ക്രൈം ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. 

എഫ്ഐആറുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസക്കറും, എഡിജിപിയുടെ മകളും നൽകിയിട്ടുള്ള ഹർജികള്‍ ഹൈക്കോടതിയിലുണ്ട്. എന്നാൽ അന്വേഷണ സ്റ്റേ ചെയ്യുകയോ, കുറ്റപത്രം നൽകരുതിനെ വിലക്കുകയോ ഹൈകോടതി ചെയ്തിട്ടില്ല. ചുരുക്കത്തിൽ കുറ്റപത്രം നൽകാൻ പൊലീസിന് മുന്നിൽ ഒരു തടസ്സവുമില്ല. എന്നിട്ടും കോടതിയിൽ കേസുണ്ടെന്ന ന്യായം പറഞ്ഞ് എഡിപിയുടെ മകളെ രക്ഷിക്കാൻ നീക്കം നടക്കുന്നു എന്നാണ് ആക്ഷേപം. 

അന്തിമ റിപ്പോർട്ട് നൽകാൻ ഹൈക്കോടതിയിലുള്ള ഹർജികള്‍ വേഗത്തിൽ തീ‍പ്പാക്കണമെന്ന് ഇതുവരെ ക്രൈം ബ്രാഞ്ചും ആവശ്യപ്പെട്ടിട്ടില്ല. മർ‍ദ്ദനമേറ്റപ്പോള്‍ ആവേശത്തോടെ ഗവാസ്ക്കറെ പിന്തുണച്ച പൊലീസ് സംഘടനകള്‍ക്ക് ഇപ്പോള്‍ കേസിൽ താല്‍പര്യവുമില്ല. ഗവാസ്ക്കറെ പിന്തുണച്ചെത്തിയ പൊലീസ് സംഘടനകള്‍ക്കും ഇപ്പോള്‍ മൗനമാണ്.