വരാപ്പുഴ കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് സംഘം ശ്രീജിത്തിന്‍റെ വീട്ടിൽ
- കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ വീട് ക്രൈംബ്രാഞ്ച് സംഘം സന്ദർശിക്കുന്നു
- ശ്രീജിത്തിന്‍റെ ഭാര്യ അഖിലയിൽ നിന്ന് സംഘം മൊഴിയെടുക്കും
കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ വീട് ക്രൈംബ്രാഞ്ച് സംഘം സന്ദർശിക്കുന്നു. ഡിവൈഎസ്പി ജോർജ്ജ് ചെറിയാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ശ്രീജിത്തിന്‍റെ ഭാര്യ അഖിലയിൽ നിന്ന് സംഘം മൊഴിയെടുക്കും.
പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ സഹോദരന്‍ സജിത്ത് വെളിപ്പെടുത്തിയിരുന്നു. തന്നേയും ശ്രീജിത്തിനേയും പോലീസ് മാറിമാറി മര്‍ദ്ദിക്കുകയായിരുന്നു. വീട്ടില്‍ നിന്നാരംഭിച്ച മര്‍ദ്ദനം സ്റ്റേഷനില്‍ വച്ചും തുടര്‍ന്നെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് സജിത്ത് വെളിപ്പെടുത്തിയത്.
മരിച്ച ശ്രീജിത്ത് വാസുദേവന്‍റെ വീടാക്രമിക്കുന്നതോ മര്‍ദ്ദിക്കുന്നതോ താന്‍ കണ്ടിട്ടില്ലെന്ന കേസിലെ പോലീസ് സാക്ഷി പരമേശ്വരന്‍റെ നിര്‍ണായക വെളിപ്പെടുത്തലും ഇന്ന് പുറത്തുവന്നിരുന്നു. ശ്രീജിത്ത്, സജിത്ത് തുടങ്ങി കണ്ടാലറിയുന്ന ചിലര്‍ ചേര്‍ന്നാണ് വാസുദേവന്‍റെ വീടാക്രമിച്ചതായി പരമേശ്വരന്‍ മൊഴി നല്‍കിയതായാണ് പോലീസിന്‍റെ എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും തന്നില്‍ നിന്നും പോലീസ് മൊഴി എടുത്തിട്ടില്ലെന്നുമാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ പരമേശ്വരന്‍ ഏഷ്യനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്.