രാജധാനി കൂട്ടക്കൊല; കൊടും ക്രൂരതയുടെ ഓര്‍മപ്പെടുത്തല്‍
തൊടുപുഴ: രാജധാനി ലോഡ്ജ് കൂട്ടക്കൊല കേസിൽ പ്രതികള്‍ ശിക്ഷിക്കപ്പെടുന്പോള്‍ ഓര്‍മപ്പെടുത്തുന്നത് കൊടും ക്രൂരതയുടെ കൊലപാതക കഥകളാണ്. 2015 ഫെബ്രവരി 13ന് അടിമാലി ടൗണ്‍ ഉണര്‍ന്ന് രാജധാനി ലോഡ്ജ് കൂട്ടക്കൊലിയുടെ ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടായിരുന്നു.
ടൗണിലെ പഴക്കം ചെന്ന രാജധാനി ലോഡ്ജില്‍ പാറേക്കാട്ടില്‍ കുഞ്ഞിമുഹമ്മദിന്‍റെ ഭാര്യ അയിഷുമ്മ (60), മാതാവ് നാച്ചി(85), കുഞ്ഞിമുഹമ്മദ് (69) എന്നിവര്‍ അതി ദാരുണമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. കുഞ്ഞിമുഹമ്മദൊഴികെയുള്ളവരുടെ കൊലപാതകമായിരുന്നു നാട്ടുകാര്‍ ആദ്യം അറിഞ്ഞത്.
കാണാതായ കുഞ്ഞിമുഹമ്മദിനായുള്ള തിരച്ചിലിനൊടുവില്‍ ലോഡ്ജിലെ 302ാം നമ്പര്‍ മുറിയില്‍ അയാളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സ്ത്രീകള്‍ മരിച്ചു കിടന്ന മുറി വാരി വലിച്ചിട്ട നിലയിലായിരുന്നു. അലങ്കോലമായി കിടക്കുന്ന മുറിയില്‍ അലമാരയിലെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാരിവലിച്ചിട്ടിരിക്കുന്നു. ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും കാണാനില്ലായിരുന്നു.
രാജധാനി കൂട്ടക്കൊല: മൂന്നു പ്രതികള്‍ക്കും 17 വർഷം കഠിന തടവും ഇരട്ട ജീവപര്യന്തവും
അതി ക്രൂരമായാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. സ്ത്രീകളുടെ കാതില്‍ കിടന്നിരുന്ന ആഭരണങ്ങള്‍ വലിച്ചുപറച്ചു. മരിച്ചു കിടന്ന സ്ത്രീകളുടെ കാതില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നു. ഇതിനെല്ലാം അപ്പുറം സൗഹൃദത്തിന്‍റെ സ്വാതന്ത്ര്യം ആവോളം ആസ്വദിച്ചവരായിരുന്നു ഒരു രാത്രികൊണ്ട് ആ കുടുംബത്തെ ഇല്ലാതാക്കിയത്. വര്‍ഷങ്ങളായി ലോഡ്ജില്‍ താമസിച്ച് തുണിക്കച്ചവടം നടത്തിയിരുന്നവരായിരുന്നു പ്രതികള്‍.
കൊലനടത്തിയ ശേഷം രക്ഷപ്പെട്ട ഇവരുടെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞു. സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവറും സൂചനകള്‍ നല്‍കിയിരുന്നു. മൊബൈല്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ലോഡ്ജിലെ രജിസ്റ്ററും പ്രതികളെ പിടികൂടാന്‍ സഹായിച്ചു. കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിനകമാണ് കോടതി പ്രതികള്‍ കടുത്ത ശിക്ഷ നല്‍കി വിധി പ്രസ്താവിച്ചത്. എന്നാല്‍ കൊടും കുറ്റവാളികളായ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.