ബംഗളൂരു: നഗരത്തില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.നഗരത്തിലെ കുപ്രസിദ്ധ ഗുണ്ട പര്‍വേസാണ് കൊല്ലപ്പെട്ടത്.ഇയാളെ വെടി വച്ച് കൊന്ന ആറംഗ സംഘത്തിലെ രണ്ട് പേരെ പൊലീസ് കീഴ്‌പ്പെടുത്തി. 

പര്‍വേസ് ഷാബിര്‍ എന്നീ നഗരത്തിലെ പ്രധാന ഗുണ്ടാനേതാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഷാബിറിനെ പര്‍വീജ് മര്‍ദ്ദിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് അറിയിച്ചു. രാത്രി ശിവജി നഗര്‍ മുസ്ലിം പള്ളിക്ക് സമീപം നടന്ന ആക്രമണത്തില്‍ ആറംഗ സംഘം പര്‍വേസിനെ വെടിവച്ചു.ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഷാബിറിനെയും,സുഹൃത്ത് ബര്‍ക്കത്തിനെയും പൊലീസ് പിന്തുടര്‍ന്നെങ്കിലും സംഘം പൊലീസിനെ ആക്രമിച്ചു.തുടര്‍ന്നാണ് ഇരുവരെയും കാലിന് വെടിവച്ച് കെ ജി ഹള്ളി പൊലീസ് കീഴ്‌പ്പെടുത്തിയത്.

പ്രതികളുടെ ആക്രമണത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്.രക്ഷപ്പെട്ട നാല് പേര്‍ക്കുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.നഗരത്തില്‍ ഗുണ്ടകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടി വരികയാണ്.കഴിഞ്ഞ ആഴ്ച വിജയനഗറിലും കോഫി ഷോപ്പില്‍ ഗുണ്ടയെ കുത്തിക്കൊലപ്പെടുത്തിയിരുന്നു.