ദില്ലി ക്രൈംബ്രാഞ്ച് തലസ്ഥാനത്തെ അഞ്ചിടങ്ങളില്‍ റെയ്ഡ് നടത്തി 53 വിദ്യാര്‍ഥികളേയും എഴ് അധ്യാപകരേയും പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് ഇക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ദില്ലിയില്‍ രണ്ട് അധ്യാപകരും ഒരു പരിശീലന കേന്ദ്രം ഉടമയും അറസ്റ്റിലായി. ദില്ലി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് മൂവരേയും അറസ്റ്റ് ചെയ്തത്. 

ഔട്ടര്‍ ദില്ലിയിലെ ഭവുനയിലെ ഒരു സ്വകാര്യസ്‌കൂളിലെ അധ്യാപകരായ റിഷഭ്,രോഹിത് എന്നിവരെയാണ് അന്വേഷണസംഘം ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈ അധ്യാപകര്‍ തൗഖീര്‍ എന്ന പരിശീലനകേന്ദ്രം ഉടമയ്ക്ക് ചോദ്യപേപ്പര്‍ എത്തിച്ചെന്നാണ് ദില്ലി പോലീസിന്റെ കണ്ടെത്തല്‍. 

പരീക്ഷയ്ക്ക് ഒന്നരമണിക്കൂര്‍ മുന്‍പായി ഇവര്‍ ചോദ്യപേപ്പറിന്റെ കവര്‍ പൊട്ടിക്കുകയും അത് തൗഖീറിന് വാട്‌സാപ്പില്‍ അയക്കുകയുമായിരുന്നു. തൗഖീര്‍ ഈ ചോദ്യങ്ങള്‍ കടലാസിലേക്ക് പകര്‍ത്തിയെഴുത്തിയശേഷം തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പ് ചെയ്തു. 

അതേസമയം പത്താം ക്ലാസ്സിലെ കണക്ക് ചോദ്യപേപ്പര്‍ ചോര്‍ന്നതായി കാണിച്ച് സിബിഎസ്ഇ ചെയര്‍പേഴ്‌സണ്‍ അനിത കര്‍വാളിന് ഇ-മെയില്‍ അയച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ദില്ലിയിലെ ഒരു പത്താം ക്ലാസ്സ് വിദ്യാര്‍ഥിയാണ് തനിക്ക് വാട്‌സാപ്പില്‍ കിട്ടിയ ചോദ്യപേപ്പറിനെക്കുറിച്ച് സി.ബി.എസ്.ഇ ചെയര്‍പേഴ്‌സന് മെയില്‍ അയച്ചത്. പിതാവിന്റെ ഇ-മെയില്‍ വഴിയായിരുന്നു ചിത്രങ്ങള്‍ സഹിതം വിദ്യാര്‍ഥി മെയില്‍ അയച്ചത്. 

സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച ദില്ലി ക്രൈംബ്രാഞ്ച് തലസ്ഥാനത്തെ അഞ്ചിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. 53 വിദ്യാര്‍ഥികളേയും എഴ് അധ്യാപകരേയും പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യപേപ്പറെത്തിയ ആറ് വാട്‌സാപ്പ് ഗ്രൂപ്പുകളും പോലീസ് നിരീക്ഷണത്തിലുണ്ട്.