ശിവഗംഗ മഡപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായ ബി.അജിത് കുമാറിനാണ് തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ വച്ച് ജീവൻ നഷ്ടമായത്.

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും കസ്റ്റഡി മരണം. ശിവഗംഗയിൽ മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത 27കാരൻ ആണ് മരിച്ചത്. സംഭവത്തിൽ 6 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ശിവഗംഗ മഡപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായ ബി.അജിത് കുമാറിനാണ് തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ വച്ച് ജീവൻ നഷ്ടമായത്. മധുര സ്വദേശിയായ നികിത എന്ന സ്ത്രീ നൽകിയ പരാതിയിൽ വെള്ളിയാഴ്ച അജിത് അടക്കം 5 ക്ഷേത്രജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

അമ്മയ്ക്കൊപ്പം ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ കാറിന്റെ താക്കോൽ അജിത്തിനെ ഏൽപ്പിച്ചെന്നും മടങ്ങിവന്നപ്പോൾ ബാഗിലുണ്ടായിരുന്ന ഒൻപതര പവൻ സ്വർണാഭരണങ്ങൾ നഷ്ടമായതായി കണ്ടു എന്നുമായിരുന്നു നികിതയുടെ പരാതി. മോഷണവുമായി തനിക്ക് ബന്ധമില്ലെന്ന് അജിത് മൊഴി നൽകിയിരുന്നു. എന്നാൽ ഇന്നലെ ഉച്ചയോടെ അജിത്തിനെ വീണ്ടും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പൊലീസ് വാനിൽ വച്ച്ക്രൂരമായി മർദ്ദിച്ചെന്നും സ്റ്റേഷനിലെത്തും മുൻപ് മരണം സംഭവിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

മൃതദേഹം രാജാജി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റേഷന് മുന്നിൽ നാട്ടുകാരുടെ വൻ പ്രതിഷേധമുണ്ടായി. 6 പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്നും നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അജിത്തിന് മോഷണവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തക്ക തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

Asianet News Live | Malayalam News Live | Kerala News Live | Kerala Rain updates | Breaking news