ഡ്യൂട്ടി ഫ്രീ ഷോപ്പ് അഴിമതി; ലുക്കൗട്ട് നോട്ടീസ് നല്‍കാന്‍ കസ്റ്റംസ് നടപടി
- ഡ്യൂട്ടി ഫ്രീ ഷോപ് അഴിമതി
- ലുക്കൗട്ട് നോട്ടീസിന് കസ്റ്റംസ് നടപടി
- പ്രധാന പ്രതി ജഗജീഷിനെതിരെ
- സമ്മർദ്ദമെന്ന് സമ്മതിച്ച് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ആറുകോടിയുടെ തിരിമറിയുമായി ബന്ധപ്പെട്ട് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ കസ്റ്റംസ് നടപടി തുടങ്ങി. മലേഷ്യ ആസ്ഥാനമായ പ്ലസ് മാക്സ് കമ്പനിയുടെ ഡയറ്കടർ ജഗദീഷിനെതിരായാണ് നീക്കം. ചില കേസുകൾ അട്ടിമറിക്കാൻ സമ്മർദം ഉണ്ടെന്ന് കസ്റ്റംസ് കമ്മീഷണർ തന്നെ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
ഭീഷണിയും സമ്മർദ്ദവും നേരിടുന്നുവെങ്കിലും എല്ലാത്തിനെയും അതിജീവിക്കും എന്നായിരുന്നു കസ്റ്റംസ് കമ്മീഷണർ സുമീത് കുമാറിന്‍റെ ഫേസ് ബുക് പോസ്റ്റ്. വിമാനത്താവളത്തിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ നടന്ന മദ്യ കച്ചവടത്തിലെ തിരിമറി കണ്ടെത്തിയതോടെ അന്വേഷണസംഘത്തെ സമ്മർദ്ദത്തിലാക്കാൻ ഉന്നതതല നീക്കം നടന്നതായി ആരോപണം ഉയർന്നിരുന്നു.
കേസിലെ പ്രധാന പ്രതിയും ഡ്യൂട്ടി ഫ്രീ ഷോപ് നടത്തുന്ന മലേഷ്യ ആസ്ഥാനമായ പ്ലസ് മാക്സ് കമ്പനിയുടെ ഡയറക്ടറുമായ ജഗദീഷിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. തമിഴ്നാട് സ്വദേശിയായ ഇയാൾ പിന്നീട് ഒളിവിൽ പോയി. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ നീക്കം തുടങ്ങിയത്. ആദ്യപടിയായി കസ്റ്റംസ് അഭിഭാഷകനിൽ നിന്ന് നിയമോപദേശം തേടി.
അന്വേഷണത്തെ സ്വാധീനിക്കാൻ ഉന്നതല തല നീക്കം നടക്കുന്നതിനാൽ കേസ് പൂർത്തിയാക്കാനാണ് കൊച്ചി കസ്റ്റംസ് യൂണിറ്റിന്‍റെ തീരുമാനം. ഇതിനിടെ ഡ്യൂട്ടി ഫ്രീ ഷോപ് അഴിമതിയിലെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് വിവേക് നായർ ചീഫ് കസ്റ്റംസ് കമ്മീഷണർക്ക് കത്ത് നൽകയിരുന്നു. കേസ് അട്ടിമറിക്കാൻ ഉന്നതല ഉദ്യോഗസ്ഥ നീക്കം നടന്ന പശ്ചാത്തലത്തിലാണ് കത്ത് നൽകിയതെന്നാണ് സൂചന.