ഉന (ഗുജറാത്ത്): ഭീഷണികളും അക്രമവും വകവെയ്ക്കാതെ ആയിരക്കണക്കിന് ദലിത് വിഭാഗക്കാര്‍ സ്വാതന്ത്ര്യദിനത്തില്‍ ഗുജറാത്തിലെ ഉനയില്‍ ഒന്നിച്ചു ചേര്‍ന്നു. ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞെടുത്തുവെന്നാരോപിച്ച് ഏഴ് ദലിത് ചെറുപ്പക്കാര്‍ ഗോ രക്ഷാ സേനക്കാരാല്‍ ക്രൂരമായി ആക്രമിക്കപ്പെട്ട സ്ഥലമാണ് ഉന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്തെ ദലിത് പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചു കൊണ്ടുള്ള മഹാസമ്മേളനത്തില്‍ ഹൈദരാബാദ് സര്‍വകാലാശാലയില്‍ ആത്മാഹുതി നടത്തിയ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല ദേശീയ പതാക ഉയര്‍ത്തി. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കം നിരവധി പ്രമുഖര്‍ സാക്ഷികളായി. ആഗസ്ത് നാലിന് അഹമ്മദില്‍നിന്ന് ആരംഭിച്ച ദലിത് അസ്മിത (അഭിമാന) യാത്ര പത്തുദിവസം കൊണ്ട് 350 കിലോ മീറ്റര്‍ താണ്ടിയാണ് ഉനയില്‍ എത്തിയത്. ചടങ്ങില്‍വെച്ച്, തോട്ടി ചെയ്യാനും ചത്ത പശുക്കളെ നീക്കം ചെയ്യാനും ഇനി തങ്ങളെ കിട്ടില്ലെന്ന് ആയിരക്കണക്കിന് ദലിതര്‍ ഒന്നിച്ച് പ്രതിജ്ഞ എടുത്തു. 

ഗിര്‍ സോമനാഥ് ജില്ലയിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ചേര്‍ന്ന സമ്മേളനത്തില്‍ രാധിക വെമുലയെ ആദരിച്ചു. ആയിരക്കണക്കിന് ദലിത് സമുദായക്കാരെ സാക്ഷി നിര്‍ത്തി രാധിക വെമുല ദേശീയ പതാക ഉയര്‍ത്തി. ജെ.എന്‍.യു വിദ്യാര്‍തഥി നേതാവ് കനയ്യ കുമാര്‍ അടക്കമുള്ളവര്‍ സാക്ഷികളായി.

Scroll to load tweet…

ഉനയിലും പുറത്തും നിന്നുള്ള നിരവധി മുസ്‌ലിംകളും പ്രകടനമായി സമ്മേളനത്തിന് ഐകദാര്‍ഢ്യവുമായി എത്തിച്ചേര്‍ന്നു. പശു സംരക്ഷണത്തിന്റെ പേരില്‍ നിരന്തരം ആക്രമണങ്ങള്‍ക്കിരയാവുന്ന ദലിത്, മുസ്‌ലിം സമുദായങ്ങളുടെ ഐക്യത്തിന് കൂടി നാന്ദി കുറിക്കുന്നതായിരുന്നു സമ്മേളനമെന്ന് സംഘാടകരില്‍ പ്രമുഖനായ ജിഗ്‌നേഷ് മെവാനി പറഞ്ഞു. രാജ്യത്തെ ദലിത് ചരിത്രത്തില്‍ പുതിയ അധ്യായമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഇനിയൊരിക്കലും ചത്ത പശുക്കളെനീക്കം ചെയ്യാന്‍ തങ്ങളെ കിട്ടില്ലെന്ന് സമ്മേളനത്തിനെത്തിയ ദലിതര്‍ പ്രതിജ്ഞ എടുത്തു. തോട്ടിപ്പണിയും തങ്ങള്‍ ഉപേക്ഷിക്കുന്നതായി അവര്‍ പ്രതിജ്ഞ എടുത്തു.

ചലോ ഉന യാത്രക്ക് പുറപ്പെട്ട ദലിത് വിഭാഗക്കാര്‍ക്കെതിരെ പലയിടങ്ങളിലും ആക്രമണം നടന്നു. നാലീ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്ന് ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തു.