സംസ്ഥാനത്തെ ഏറ്റവും വലിയ സ്വര്‍ണക്കള്ളക്കടത്ത് കസ്റ്റംസ് പിടികൂടുന്നത് കഴിഞ്ഞവര്‍ഷം. 2000 കിലോ സ്വര്‍ണം കടത്തിയ കേസില്‍ ഇതുവരെ 36 പേരാണ് അറസ്റ്റിലായത്‍. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള ഈ കൊള്ളയെപ്പറ്റി കസ്റ്റംസിന് രഹസ്യവിവരം നല്‍കുന്നത് കേസിലെ മുഖ്യപ്രതികൂടിയും ഇമിഗ്രേഷന്‍ ഓഫീസറുമായ ജാബിന്‍ ബഷീറിന്റെ ഭാര്യാപിതാവ് സി.കെ റസാഖ് ആയിരുന്നു. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് വീട്ടില്‍ സ്വര്‍ണബിസ്ക്കറ്റുകള്‍ കൈകാര്യം ചെയ്യുന്നത് കണ്ട് മകള്‍ തന്നെയായിരുന്നു പിതാവിനെ ഇക്കാര്യം അറിയിയിച്ചത്.

റസാഖ് ഇക്കാര്യം അന്വേഷണ ഏജന്‍സികളെ അറിയിച്ചതോടെ വധഭീഷണികളുമായി കള്ളക്കടത്ത് റാക്കറ്റ് രംഗത്തെത്തി. പല തവണ ആക്രമണം ഉണ്ടായി. ഇതോടെ വാടക വീടുകളിലായി താമസം. ഹൈക്കോടതി ജഡ്ജിയെ വരെ തങ്ങള്‍ സ്വാധീനിച്ചു കഴിഞ്ഞെന്നും ജാമ്യത്തിലിറങ്ങിയാല്‍ ആ ദിവസം തന്നെ കൊല്ലുമെന്നും റാക്കറ്റിന്റെ ആളുകള്‍ റസാഖിനെ ഭീഷണിപ്പെടുത്തി. എന്ത്കൊണ്ട് പെലീസ് സംരക്ഷണം വേണ്ടെന്ന് വെച്ചു എന്നതിന് റസാഖിന് കൃത്യമായ ഉത്തരമുണ്ട്. കള്ളക്കടത്ത് റാക്കറ്റ് കൊല്ലാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സാധിക്കാതെ വന്നാല്‍ പൊലീസിനെ ഉപയോഗിച്ചും അത് ചെയ്യുമെന്ന് റസാഖ് പറയുന്നു.