ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് പ്രധാനമന്ത്രി 1000, 500 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത്. രണ്ടു ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞത്. നോട്ട് നിരോധനം നടപ്പില്‍ വന്ന് മൂന്നാം ദിവസം മുംബൈ മുളുണ്ടില്‍ ബാങ്കിന് മുന്നില്‍ ക്യൂനിന്ന 74 കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 12ാം തീയതിയാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. ചില്ലറയില്ലാത്തതിനാല്‍ നവജാത ശിശു ചികിത്സ കിട്ടാതെ മരണപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മൂന്നാമത്തെ മരണം. താനെയ്‌ക്ക് സമീപം കല്‍വയില്‍ അഞ്ചുമണിക്കൂര്‍ ക്യൂവില്‍ നിന്ന് ഹൃദയാഘാതത്തെതുടര്‍ന്ന് 42കാരന്‍ ഛോട്ടാലാല്‍ ജെയ്സ്വാള്‍ മരണപ്പെട്ടു. 

ബുധനാഴ്ച ക്യൂവില്‍ നിന്ന രണ്ടുപേര്‍ മരിച്ചു. മുബൈ നഗരപ്രാന്തമായ ഭയന്ദറില്‍ അറുപതുകാരണ്‍ ദീപക് ഷായും നന്ദേഡില്‍ ദിഗംബര്‍ കാസ്ബെയുമാണ് മരണപ്പെട്ടത്. ഈ മരണങ്ങളെക്കുറിച്ച് മുംബൈ നോര്‍ത്തില്‍നിന്നുള്ള ബിജെപി എം.പി ഗോപാല്‍ ഷെട്ടിയുടെ പ്രതികരണം പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരികയാണ്. എല്ലാവര്‍ഷവും 3000ത്തോളം ജനങ്ങളുടെ ജീവിതം റെയില്‍വേ ട്രാക്കില്‍ പൊലിയുന്നു. അഞ്ചുലക്ഷം പേര്‍ റോഡ് അപകടങ്ങളില്‍ മരിക്കുന്നു. പക്ഷെ അവരെക്കുറിച്ചും ആരും ഒന്നും പറയുന്നില്ല. എന്തെങ്ങിലും നേടണമെങ്കില്‍ പലതും ത്യജിക്കേണ്ടിവരും. ഷെട്ടിയുടെ ഈ പരാമര്‍ശത്തിനെതിരെ ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും ഒറ്റക്കെട്ടായി പ്രതിഷേധിച്ചു.