ദില്ലി: ദില്ലിയിലെ മലിനീകരണം ഗുരുതരമായി തുടരുന്നതിനിടെ കൂടുതൽ അമേരിക്കൻ വിമാനക്കന്പനികൾ ഇന്ത്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കാനൊരുങ്ങുന്നു.റെയിൽ റോഡ് ഗതാഗതത്തെയും പുകമഞ്ഞ് തടസപ്പെടുത്തി.ഒറ്റ അക്ക ഇരട്ട അക്ക സംന്പ്രദായം ഇളവുകളോടെ നടപ്പാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി സർക്കാർ നാളെ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊടിപടലങ്ങളും രാസവസ്തുക്കളും അടങ്ങിയ പുകമഞ്ഞിന് ഇന്നും ശമനമുണ്ടായില്ല.കാഴ്ചപരിധി കുറഞ്ഞതോടെ രാവിലെമുതൽ തന്നെ ദില്ലിയിൽ ഗതാഗതം ദുഷ്കരമായി.8 ട്രെയിനുകൾ റദ്ദാക്കിയപ്പോൾ 34 ട്രെയിനുകൾ വൈകിയോടുകയാണ് .21 ട്രെയിനുകൾ റീഷെഡ്യൂൾ ചെയ്തിട്ടുണ്ട്. അമേരിക്കൻ എയർലൈൻ കന്പനിയായ യുണൈറ്റഡ് എയർലൈൻസ് ഇന്നലെ തന്നെ ദില്ലിയിലേക്കുള്ള സർവീസുകൾ നിർത്തിയിരുന്നു.

അമേരിക്കൻ എയർലൈൻസ് ഡെൽറ്റ തുടങ്ങീ കന്പനികളും സമാന തീരുമാനം എടുക്കുമെന്നാണ് സൂചന.അമേരിക്കൻ എംബസി മലിനീകരണം സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടുകൊണ്ട് പൗരൻമാർക്ക് കർശന നിർദ്ദേശം ഒരുമാസമായി നൽകുന്നുണ്ടായിരുന്നു.ടാങ്കറുകളിൽ വെള്ളമെത്തിച്ച് തളിക്കുന്ന പ്രവൃത്തി ദില്ലി സർക്കാർ‍ ഇന്നും തുടരുന്നുണ്ട്.അതിർത്തിയിൽ ട്രക്കുകളെ തടയാൻ രാത്രിയും പ്രത്യേക പരിശോധന നടക്കുന്നുണ്ട്.ദേശീയ ഹരിത ട്രൈബ്യൂണൽ മുന്നോട്ട് വച്ച വ്യവസ്ഥയിൽ ഒറ്റ അക്ക ഇരട്ട അക്ക സംന്പ്രദായം നടപ്പാക്കാനാവില്ലെന്ന് ദില്ലി സർക്കാർ അറിയിച്ചിരുന്നു. നാളെ ട്രൈബ്യൂണലിന് മുന്നിൽ റിവ്യൂ പെറ്റീഷൻ സർക്കാർ നൽകും.