ദില്ലി: ദില്ലി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. കിഴ്കകന്‍ ദില്ലിയിലും വടക്കന്‍ ദില്ലിയിലും ബിജെപി അധികാരമുറപ്പിച്ചു. മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളും ബിജെപി പിടിച്ചടക്കുമെന്നാണ് ഫലം നല്‍കുന്ന സൂചന. ശക്തമായ ത്രികോണമല്‍സരം നടന്ന ദില്ലിയില്‍ ആകെയുള്ള 270 സീറ്റില്‍ 150 ല്‍ അധികം സീറ്റുകളില്‍ ബിജെപിയാണ് മുന്നില്‍. 

മൂന്നു മുനിസിപ്പാലിറ്റികളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്തുണ്ട്. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉച്ചയോടെ പൂര്‍ണമായ ഫലങ്ങള്‍ വരുമെന്നാണ് കരുതുന്നത്. നഗരത്തിലെ 35 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചിച്ചിരുന്നത്. ബിജെപി 200ല്‍ അധികം സീറ്റുകള്‍ നേടുമെന്നാണ് പ്രവചനങ്ങള്‍. കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപിയാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.

ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ 54 ശതമാനം പേര്‍ വോട്ടുചെയ്തു. പ്രദേശിക രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയവും ചര്‍ച്ച ചെയ്ത തിരഞ്ഞെടുപ്പ് ബിജെപി, ആം ആദ്മി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് അഭിമാനപ്പോരാട്ടമാണ്. 2012 ലെ തിരഞ്ഞെടുപ്പില്‍ 272 ല്‍ 138 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.