സിസിടിവി ദൃശ്യങ്ങളാണ് കൊലപാതകത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായത് വീഡിയോ ചാറ്റ് നടക്കുന്നതിനിടെ ദ്വിവേദി മുറിയിലേക്കെത്തിയതോടെയാണ് ഇവരുടെ ബന്ധം വീട്ടിലറിയുന്നത്

ദില്ലി: സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയുടെ കൊലപാതകവുമായി പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അവിഹിത ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് ശൈലജ ത്രിവേദിയുടെ ദാരുണമായ കൊലപാതകത്തിന് കാരണമായത്. സംഭവത്തില്‍ പിടിയിലായ സൈനിക ഉദ്യോഗസ്ഥനും ഭാര്യയും തമ്മില്‍ ശൈലജയുമായുള്ള ബന്ധത്തെച്ചൊല്ലി കലഹം പതിവായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തി. ശൈലജയെ വിവാഹം ചെയ്യണമെന്ന് മേജര്‍ നിഖില്‍ ഹഡയുടെ ആവശ്യം നിരാകരിച്ചതാണ് കൊലപാതകത്തിനുള്ള പ്രചോദനമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. 

ഹോസ്പിറ്റലിലേക്ക് പോയ ശൈലജ നിഖിലിന്റെ കാറില്‍ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കൊലപാതകത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായത്. എന്നാല്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചാല്‍ ശൈലജയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് നിഖില്‍ ഡല്‍ഹിയില്‍ എത്തിയതെന്നതിന് കാറില്‍ നിന്ന് ലഭിച്ച മറ്റ് ആയുധങ്ങള്‍ തെളിവായി. കാര്‍ കണ്ടെടുത്തെങ്കിലും കാറില്‍ നിന്ന് ശൈലജയുടെ രക്ത സാമ്പിളുകള്‍ ഇനിയും ലഭിച്ചിട്ടില്ല. വാഹനം നിഖില്‍ തന്നെ വൃത്തിയാക്കിയതായി സംശയിക്കുന്നെന്ന് പൊലീസ് വിശദമാക്കി. ശൈലജയുടെ കൊലപാതകത്തിന് ശേഷം തിരികെ വീട്ടിലെത്തിയ നിഖില്‍ വീട്ടുകാരുമായി ബന്ധപ്പെടാതെ മൈഗ്രേന്‍ ആണെന്ന് പറഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു.

2015 ശൈലജയുടെ ഭര്‍ത്താവ് മേജര്‍ ദ്വിവേദിക്ക് നാഗാലന്‍ഡില്‍ പോസ്റ്റിങ് ലഭിച്ച് എത്തിയപ്പോഴാണ് നിഖില്‍ ശൈലജയുമായി സൗഹൃദത്തിലാവുന്നത്. സഹപ്രവര്‍ത്തകനെന്ന നിലയില്‍ നിഖില്‍ ദ്വിവേദിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. നിഖിലിന്റെ ഫോണ്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നതിനെ തുടര്‍ന്നതാണ് ഇവരുടെ ഫോണിലെ വിവരങ്ങള്‍ പൊലീസ് പരിശോധിക്കുന്നത്. ഇതോടെയാണ് കൊല്ലപ്പെട്ട ശൈലജയും കൊലപ്പെടുത്തിയ നഖിലും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നതായി വ്യക്തമാവുന്നത്. നിരവധി തവണ ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വിശദമാക്കുന്നു. ആറുമാസത്തിനിടയ്ക്ക് വീഡിയോ ചാറ്റുകള്‍ അടക്കം 3500 ല്‍ അധികം കോളുകള്‍ ഇവര്‍ തമ്മില്‍ നടന്നിട്ടുണ്ടെന്ന് പൊലീസ് വിശദമാക്കി. 

ഒരിക്കല്‍ ഇവര്‍ തമ്മില്‍ വീഡിയോ ചാറ്റ് നടക്കുന്നതിനിടെ ദ്വിവേദി മുറിയിലേക്കെത്തിയതോടെയാണ് ഇവരുടെ ബന്ധം വീട്ടിലറിയുന്നത്. ഇതോടെ ദ്വിവേദി നിഖിലിനെ വീട്ടില്‍ വരുന്നത് വിലക്കിയിരുന്നു. ശൈലജയോട് നിഖിലുമായി ബന്ധം പുലര്‍ത്തുന്നതില്‍ കര്‍ശനമായ നിയന്ത്രണവും ദ്വിവേദി ഏര്‍പ്പെടുത്തി. ഏറെ താമസിയാതെ മാറ്റം വാങ്ങി ദ്വിവേദി ദില്ലിയിലേക്ക് താമസം മാറുകയായിരുന്നു. എന്നാല്‍ രഹസ്യമായി ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ തുടര്‍ന്നിരുന്നു. യുഎന്‍ സമാധാന ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന ദ്വിവേദി ഇതിന് ആവശ്യമായ തുടര്‍നടപടികളില്‍ ഏര്‍പ്പെട്ടിരുന്നതിനിടയിലാണ് ശൈലജ കൊല്ലപ്പെടുന്നത്.