ഡെൻമാർക്ക് ബുർഖ നിരോധിക്കുന്നു
കോപ്പൻഹേഗൻ: മുസ്ലിം സ്ത്രീകൾ ധരിക്കുന്ന ബുർഖ, നിഖാബ് എന്നിവ നിരോധിക്കാൻ ഡെൻമാർക്കും നടപടി സ്വീകരിക്കുന്നു. പാർലമെന്റിലെ ഭൂരിഭാഗം പാർട്ടികളും നിരോധനത്തെ പിന്തുണച്ചതോടെയാണ് സർക്കാർ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. കണ്ണുമാത്രം പുറത്തു കാണുന്ന രീതിയിൽ ധരിക്കുന്ന മുഖാവരണത്തിനും കണ്ണിന്റെ സ്ഥാനത്ത് നേർത്ത തുണികൊണ്ടുള്ള പൂർണമായി മറയ്ക്കുന്ന മുഖാവരണത്തിനുമാണ് ഡെൻമാർക്ക് നിരോധനം ഏർപ്പെടുത്തുക.
ഡെൻമാർക്ക് കൂട്ടുമന്ത്രിസഭയിലെ സഖ്യകക്ഷിയായ ഡാനിഷ് പീപ്പിൾസ് പാർട്ടിയും മുഖ്യ പ്രതിപക്ഷമായ സോഷ്യൽ ഡെമോക്രാറ്റുകളും നിരോധനത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. മുഖാവരണം നിരോധിക്കാനുള്ള തീരുമാനം ഫലപ്രദമാണെന്നും ഇത് മതപരമായ പ്രശ്നമല്ലെന്നും ലിബറൽ പാർട്ടി വക്താവ് ജേക്കബ് എലെമാൻ പറഞ്ഞു.
മുഖാവരണം ധരിക്കുന്നത് സംബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. മുഖാവരണം ധരിക്കുന്നത് മതപരമായ സ്വാതന്ത്ര്യമാണെന്ന് ഒരു വിഭാഗം വാദിക്കുന്പോൾ, അന്യദേശ സംസ്കാരവും സ്ത്രീകളോടുള്ള വിവേചനത്തിന്റെ പ്രതീകവും ആണെന്നാണ് മറു വിഭാഗം അഭിപ്രായപ്പെടുന്നത്.
ഡെൻമാർക്കിൽ ഏകദേശം രണ്ടായിരത്തോളം മുസ് ലിം സ്ത്രീകൾ മുഖാവരണം ധരിക്കുന്നതായി വിവിധ പഠനങ്ങൾ കാണിക്കുന്നു. ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്സ്, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ പൊതുസ്ഥലങ്ങളിൽ പൂർണമോ ഭാഗികമോ ആയി മുഖാവരണങ്ങൾ ധരിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നോർവെ സർക്കാർ കിന്റർഗാർഡൻ, വിദ്യാലയങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ മുസ് ലിം സ്ത്രീകൾ മുഖാവരണം ധരിക്കുന്നത് കഴിഞ്ഞ ജൂണിൽ നിരോധിച്ചിരുന്നു.