Asianet News MalayalamAsianet News Malayalam

ശബരിമലയിലെ ശുദ്ധിക്രിയ: തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം തേടിയേക്കും

ആചാരപരമായ കാര്യങ്ങളിൽ തന്ത്രിക്കാണ് ദേവസ്വം മാന്വൽ പ്രകാരം അധികാരം. എന്നാൽ ആചാരലംഘനം ഉണ്ടായാൽ നട അടച്ചുള്ള പരിഹാരക്രിയകകൾക്ക് ദേവസ്വം ബോർഡിൻറെ അനുമതി വേണമെന്നാണ് മാന്വൽ പറയുന്നത്. 

devasom board may ask report from sabarimala thandric
Author
Pathanamthitta, First Published Jan 4, 2019, 6:28 AM IST

പത്തനംതിട്ട: യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ, ശബരിമല നട അടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രിയോട് ദേവസ്വം ബോർഡ് ഇന്ന് വിശദീകരണം തേടിയേക്കും. നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നുള്ള റിപ്പോർട്ടാകും ദേവസ്വം കമ്മീഷണർ ബോർഡിന് സമർപ്പിക്കുക. തന്ത്രിയോട് വിശദീകരണം തേടുന്നതിൽ ബോർഡിൽ അഭിപ്രായ ഭിന്നതയുണ്ട്. യുവതി ദർശനത്തിനൊപ്പം വലിയ വിവാദവും ചർച്ചയുമായിക്കഴിഞ്ഞു നട അടച്ചുള്ള ശുദ്ധിക്രിയ.

ദർശനത്തിന് പിന്നാലെ നട അടച്ച തന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് നേതാക്കളും നടത്തിയത്. ദേവസ്വം ബോർഡ് തീരുമാനമെടുക്കട്ടെ എന്നാണ് സർക്കാർ നയം. ആചാരപരമായ കാര്യങ്ങളിൽ തന്ത്രിക്കാണ് ദേവസ്വം മാന്വൽ പ്രകാരം അധികാരം. എന്നാൽ ആചാരലംഘനം ഉണ്ടായാൽ നട അടച്ചുള്ള പരിഹാരക്രിയകകൾക്ക് ദേവസ്വം ബോർഡിൻറെ അനുമതി വേണമെന്നാണ് മാന്വൽ പറയുന്നത്. 

കഴിഞ്ഞ ദിവസം യുവതി ദർശനത്തിന് പിന്നാലെ നട അടച്ചുള്ള പരിഹാരക്രിയ നടത്തുകയാണെന്ന് തന്ത്രി ദേവസ്വം ബോർഡ് പ്രസിഡണ്ടിന് ഫോണിലൂടെ അറിയിച്ചിരുന്നു. സാങ്കേതികമായി ബോർഡ് അനുമതി നൽകിയിരുന്നില്ല. തന്ത്രിയോട് വിശദീകരണം തേടണമെന്നാണ് ദേവസ്വം കമ്മീഷണർ എൻ വാസുവിൻറെയും ബോർഡ് അംഗങ്ങളായ കെ പി ശങ്കർദാസിനറെയും പാറവിള വിജയകുമാറിന്റെയും നിലപാട്. 

പക്ഷെ വിശദമായ ചർച്ചക്ക് ശേഷം മതി എന്ന നിലപാടിലാണ് പ്രസിഡണ്ട് എ പത്മകുമാർ. സർക്കാർ കടുത്ത നിലപാടെടുക്കുകയും സുപ്രീംകോടതിയിൽ തന്ത്രിക്കെതരെ കോടതിയലക്ഷ്യത്തിന് പരാതി എത്തുകയും ചെയ്ത സാഹചര്യത്തിൽ ബോർഡിൻറെ നടപടി പ്രധാനമാണ്. അതേ സമയം തന്ത്രിയോട് വിശദീകരണം തേടിയാൽ പ്രതിപക്ഷവും എൻ എസ് എസും പന്തളം രാജകുടുംബവുമെല്ലാം ബോർഡിനെതിരായ നിലപാട് ശക്തമാക്കുമെന്നുറപ്പാണ്.

നേരത്തെ തുലാമാസ പൂജക്ക് യുവതികൾ വന്നാൽ നട അടച്ചിടുന്നതിനെ കുറിച്ച് തന്ത്രിയുമായി സംസാരിച്ചെന്ന് ബി ജെ പി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയുടെ പ്രസ്താവനയിൽ ബോർഡ് തന്ത്രിയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ അങ്ങിനെ സംസാരിച്ചില്ലെന്നായിരുന്നു കണ്ഠരര് രാജീവരുടെ മറുപടി


 

Follow Us:
Download App:
  • android
  • ios