ശബരിമല സ്ത്രീപ്രവേശനവിധി: ദേവസ്വംബോർഡ് സാവകാശഹർജി നൽകിയേക്കും
ശബരിമല സ്ത്രീപ്രവേശനവിധിയിൽ ദേവസ്വംബോർഡ് സാവകാശഹർജി നൽകാൻ സാധ്യത. നാളെ മണ്ഡല-മകരവിളക്ക് കാലത്തിനായി നട തുറക്കുന്ന സാഹചര്യത്തിൽ ദേവസ്വംബോർഡ് യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. തുടർനടപടികളെക്കുറിച്ച് ആലോചിക്കാനാണ് യോഗം.
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വംബോർഡ് സാവകാശഹർജി നൽകാൻ സാധ്യത. നാളെ മണ്ഡല-മകരവിളക്ക് കാലത്തിനായി നട തുറക്കുമ്പോൾ നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ ദേവസ്വംബോർഡ് യോഗം തിരുവനന്തപുരത്ത് യോഗം ചേരുകയാണ്.
നേരത്തേ തന്ത്രി, രാജകുടുംബാംഗങ്ങളുമായുള്ള ചർച്ചയ്ക്കിടെ ദേവസ്വംബോർഡിന് സാവകാശഹർജി നൽകാൻ അവകാശമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സർക്കാരിന് വിധി നടപ്പാക്കാൻ സാവകാശം തേടി കോടതിയെ സമീപിക്കാനാകില്ലെന്നും സാവകാശഹർജി നൽകണോ എന്ന കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് തീരുമാനമെടുക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞതായി പന്തളം രാജകൊട്ടാരപ്രതിനിധി ശശികുമാരവർമ വ്യക്തമാക്കിയിരുന്നു.
തന്ത്രി, രാജകുടുംബാംഗങ്ങളുമായുള്ള ചർച്ചയിൽ ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാറും, ബോർഡംഗം കെ.പി.ശങ്കരദാസും പങ്കെടുത്തിരുന്നു. ഇതേത്തുടർന്നാണ് സാവകാശഹർജി നൽകുന്ന കാര്യം ബോർഡ് പരിഗണിക്കുന്നതെന്നാണ് സൂചന.
Read More: മുഖ്യമന്ത്രിയുമായി സൗഹാർദപരമായ ചർച്ച; ദേവസ്വംബോർഡ് സാവകാശഹർജി നൽകിയേക്കാം: തന്ത്രി, രാജകുടുംബം