സന്നിധാനത്ത് ഭക്തര്‍ക്ക് വിരി വയ്ക്കുന്നതിന് വിപുലമായ സൗകര്യമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മേല്‍ക്കൂര ഉള്ളവ,  തുറന്നയിടം, പണം അടച്ചുള്ളത് എന്നിങ്ങനെ മൂന്നു തരത്തിലുള്ള വിരിപ്പന്തലുകളാണ് ഒരുക്കിയിട്ടുള്ളത്.

സന്നിധാനം: സന്നിധാനത്ത് ഭക്തര്‍ക്ക് വിരി വയ്ക്കുന്നതിന് വിപുലമായ സൗകര്യമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മേല്‍ക്കൂര ഉള്ളവ, തുറന്നയിടം, പണം അടച്ചുള്ളത് എന്നിങ്ങനെ മൂന്നു തരത്തിലുള്ള വിരിപ്പന്തലുകളാണ് ഒരുക്കിയിട്ടുള്ളത്. മാംഗുണ്ട അയ്യപ്പനിലയം, മാളികപ്പുറം നടപ്പന്തല്‍, പ്രസാദം നടപ്പന്തല്‍ എന്നിവിടങ്ങളിലായി 4792 ചതുരശ്ര മീറ്റര്‍ മേല്‍ക്കൂരയുള്ള വിരിയിടവും മരാമത്ത് ഓഫീസിന് എതിര്‍വശം, വടക്കേ നട എന്നിവിടങ്ങളില്‍ 2516 ചതുരശ്ര മീറ്റര്‍ മേല്‍ക്കൂരയില്ലാത്ത വിരിയിടവും ഒരുക്കിയിട്ടുണ്ട്. 

ശബരി ഗസ്റ്റ് ഓഫീസിന് എതിര്‍വശം 1823 ചതുരശ്ര മീറ്ററും പാണ്ടിത്താവളത്ത് 1378 ചതുരശ്ര മീറ്ററും തുറന്ന വിരികേന്ദ്രവും സജ്ജമാണെന്ന് സന്നിധാനം അസിസറ്റന്‍റ് എന്‍ജിനിയര്‍ സുനില്‍ കുമാര്‍ പറഞ്ഞു. കൂടാതെ അന്നദാന മണ്ഡപത്തിനു മുകളില്‍ 30 രൂപ നിരക്കില്‍ വിരി വയ്ക്കുന്നതിനും സൗകര്യമുണ്ട്. ദേവസ്വത്തില്‍നിന്ന് കരാറെടുത്തിരിക്കുന്നവര്‍ക്കാണ് ഈ വിരികേന്ദ്രത്തിന്‍റെ ചുമതല. വിരിയിടങ്ങള്‍ക്കരികെ തന്നെ ഭക്തര്‍ക്ക് അവശ്യമായ ഔഷധ വെള്ള കൗണ്ടറുകളും ശൗചാലയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി 283 ടാപ്പുകളാണുള്ളത്. ശൗചാലയങ്ങളില്‍ 877 എണ്ണം സൗജന്യമാണ്. ക്യൂ കോമ്പ്ളക്സില്‍ 96 പണം കൊടുത്ത് ഉപയോഗിക്കാവുന്ന ശൗചാലയങ്ങളുമുണ്ട്.

മാളികപ്പുറം, ചന്ദ്രാനന്ദന്‍ റോഡ് എന്നിവിടങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേക ശൗചാലയങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശൗചാലയങ്ങളിലെല്ലാം ശുചിത്വം ഉറപ്പാക്കിയിട്ടുണ്ട്. ശൗചാലയങ്ങളുടേയും റൂമുകളുടേയും ശുചീകരണത്തിനായി പ്രത്യേക സംഘത്തേയും ദേവസ്വം ബോര്‍ഡ് സജ്ജമാക്കയിട്ടുണ്ട്.