തിരുവനന്തപുരം: തലസ്ഥാനത്തെ സിപിഎം ബിജെപി സംഘര്‍ഷത്തില്‍ സ്ഥിതി നിയന്ത്രണവിധേയമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബെഹ്റ പറഞ്ഞു. തിരുവനന്തപുരം നഗരസഭാ മേയറെ ആക്രമിച്ചതിന് പിന്നാലെ തലസ്ഥാനത്ത് തുടരുന്ന സംഘര്‍ഷാവസ്ഥയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

തലസ്ഥാനത്ത് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ കല്ലേറുണ്ടാകുകയും കരിക്കകത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകർക്ക് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. 
തിരുവനന്തപുരം നഗരസഭ മേയറെ ആക്രമിച്ചതിനെതിരെയുള്ള പ്രതിഷേധ പ്രകടനം കടന്നുപോകവെ ആണ് കരിയ്ക്കകത്ത് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുപിന്നാലെയായിരുന്നു മേട്ടുക്കട കേന്ദ്രീകരിച്ച് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച്. മാര്‍ച്ചിനിടെയാണ് സിപിഎം ജില്ല കമ്മിറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ കൃഷ്ണപിള്ള പ്രതിമയുടെ ചില്ലും ജനല്‍ ചില്ലും തകര്‍ന്നു. പൊലീസ് കാവല്‍ ഉണ്ടായിട്ടും അക്രമം നടന്നത് പൊലീസിന്‍റെ വീഴ്ചയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.