കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചാവക്കാട് സ്വദേശി ഹനീഫ ഗ്രൂപ്പു പോരിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തിലാണ് പുനരന്വേഷണം നടത്തുക. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് ഹനീഫ കൊല്ലപ്പെട്ടത്. ചാവക്കാട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എട്ടുപ്രതികളാണ് ഉണ്ടായിരുന്നത്. ഷെമീര്‍. അഫ്സല്‍, അന്‍സാര്‍, ഷംഷീര്‍, റിന്‍ഷാദ്, ഫസല്‍, സിദ്ദിഖ്, ആബിദ് എന്നിവര്‍. എന്നാല്‍ ഗുരുവായൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ഗോപപ്രതാപന്‍റെ അറിവോടെയാണ് കൊല നടന്നതെന്നായിരുന്നു ഹനീഫയുടെ കുടുംബത്തിന്‍റെ ആരോപണം. ദൃക്‌സാക്ഷിയും ഹനീഫയുടെ ഉമ്മയുമായ അയിഷാബി നല്‍കിയ മൊഴില്‍ ഇക്കാര്യം ഉണ്ടായിരുന്നിട്ടും ഗോപപ്രതാപനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ ഹനീഫയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പുനരന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.