സൗദി എയര്‍ലൈന്‍സ് വിമാനം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

റിയാദ്: സൗദി എയര്‍ലൈന്‍സ് വിമാനം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ധാക്കയിലേക്ക് പോയ വിമാനമാണ് മുന്‍ ചക്രം പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് പൈലറ്റ് സമയോചിതതമായി ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

വിമാനത്താവളത്തില്‍ പറന്നുയര്‍ന്ന ഉടന്‍ ചക്രത്തിന്‍റെ തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്താനുള്ള അനുമതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിമാനത്തില്‍ 151 യാത്രക്കാരും 10 ക്രൂ മെമ്പര്‍മാരും ഉണ്ടായിരുന്നു.

Scroll to load tweet…

എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. എമര്‍ജന്‍സി ലാന്‍ഡിംഗിന് അനുമതി ലഭിച്ചതോടെ പൈലറ്റ് വിമാനം ഇടിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യത്തെ രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മൂന്നാം തവണയാണ് വിമാനം റണ്‍വേ തൊട്ടത്.

മുന്‍ചക്രം പ്രവര്‍ത്തനരഹിതമായതിനാല്‍ നിലത്ത് തൊട്ടയുടന്‍ ടയറിന് തീപിടിച്ചു. വിമാനത്താവളത്തിലെ എമര്‍ജന്‍സി സംവിധാനങ്ങള്‍ എല്ലാം തന്നെ തയ്യാറായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. അതേസമയം ടയറിന് കേടുപാട് സംഭവിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല. അപകടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു.