ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗിന് തൊട്ടുമുമ്പ് ആകാശച്ചുഴിയിൽപ്പെട്ടു. സംഭവത്തിൽ 12 യാത്രക്കാർക്ക് പരിക്കേറ്റു. വിമാനം സുരക്ഷിതമായി ദില്ലിയിൽ ഇറക്കിയതായും പരിക്കേറ്റവർക്ക് ചികിത്സ നൽകിയതായും എയർ ഇന്ത്യ അറിയിച്ചു.
ദില്ലി: ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. തുടർന്നുണ്ടായ ശക്തമായ കാറ്റിലും കുലുക്കത്തിലും (Turbulence) 12 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി വിമാനത്താവളത്തിൽ ലാന്റ് ചെയ്യുന്നതിന് തൊട്ടു മുൻപാണ് സംഭവം.
എയർബസ് A320 വിമാനമായ AI2379 ആണ് അപകടത്തിൽപ്പെട്ടത്. എന്നാൽ വിമാനം സുരക്ഷിതമായി ദില്ലിയിൽ ലാൻഡ് ചെയ്തതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്‌റേഡാർ24 (Flightradar24) വ്യക്തമാക്കി. പരിക്കേറ്റവരെ ഉടൻ തന്നെ വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നൽകി.
യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്കാണ് എയർ ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നത്. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് അധികൃതരുമായി പൂർണമായി സഹകരിക്കുന്നുമുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. അതേ സമയം, ആകാശച്ചുഴിയിൽപ്പെട്ട വിമാനം വൻതോതിൽ കുലുങ്ങിയതിനെ തുടർന്ന് വിമാനത്തിനുള്ളിലെ സീലിംഗിൽ വിള്ളലുകൾ വീണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യാത്രക്കാരുടെ തലയിടിച്ചാണ് സീലിംഗിന് കേടുപാടുകൾ സംഭവിച്ചതെന്നാണ് കരുതുന്നത്.


