ചെന്നൈ: മെഡിക്കൽ പ്രവേശനം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് പെണ്‍കുട്ടി അനിതയുടെ ബന്ധുവിന് സഹായവുമായി അണ്ണാ ഡിഎംകെ നേതാവ് ടി.ടി.വി ദിനകരന്‍. 15 ലക്ഷം രൂപയാണ് അനിതയുടെ ബന്ധുവിന് കൈമാറിയത്. മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് അനിത ആത്മഹത്യ ചെയ്തത്.
ജയിലില്‍ കഴിയുന്ന വി.കെ ശശികലുടെ തീരുമാന പ്രകാരം അണ്ണാ ഡിഎംകെ യുടെ 20 എം.എല്‍.എ മാരും പുറത്താക്കപ്പെട്ട 18 എം.എല്‍.എ മാരും 10 ലക്ഷം രൂപ സംഭാവന നല്‍കുകയായിരുന്നു. ബാക്കി അഞ്ചു ലക്ഷം പാര്‍ട്ടി ഫണ്ടില്‍ നിന്നു ശേഖരിച്ചെന്നും ദിനകരന്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നേട്ടത്തിനല്ല പണം നല്‍കുന്നതെന്നും ദിനകരന്‍ വ്യക്തമാക്കി.
തമിഴ്നാട് ഗവണ്‍മെന്‍റിനെതിരെയും ദിനകരന്‍ പ്രതികരിച്ചു. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലല്ലാതെ ഒരു വര്‍ഷത്തേക്കു കൂടി മെഡിക്കല്‍ പ്രവേശനം നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് ദിനകരന്‍ അഭിപ്രായപ്പെട്ടത്.
