ദുരാചാരങ്ങൾക്ക് അറുതിയില്ല; അബ്രാഹ്മണർക്ക് പന്തിവിവേചനവുമായി കാസര്‍കോട്ടെ ഒരു ക്ഷേത്രം
ബെള്ളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് ദിവസവും ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യയുണ്ട്. പക്ഷെ, രണ്ട് പന്തലുകളിലായാണ് ഭക്ഷണവിതരണം.
കാസര്‍ഗോഡ്: ജില്ലയുടെ വടക്കൻ മേഖലകളിൽ ഇപ്പോഴും പന്തി വിവേചനം നിലനിൽക്കുന്നതിന് തെളിവ്. കാസർകോട് ബെള്ളൂരിലെ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പൊതു, സ്വകാര്യ പരിപാടികളിൽ ബ്രാഹ്മണര്‍ക്കും അബ്രാഹ്മണര്‍ക്കും വ്യത്യസ്ത പന്തി ഒരുക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. സംസ്ഥാനം പന്തിഭോജനത്തിന്‍റെ നൂറാം വാർഷികം ആഘോഷിക്കുമ്പോഴാണ് ഈ ജാതി വിവേചനം തുടരുന്നത്.
ഉത്തരേന്ത്യയിലെയോ മറ്റ് അയൽസംസ്ഥാനങ്ങളിലോ അല്ല, നമ്മുടെ സ്വന്തം കാസർകോട്ടാണ് ഈ ജാതിവിവേചനം തുടരുന്നത്. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ബെള്ളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് ദിവസവും ഉച്ചക്ക് വിഭവസമൃദമായ സദ്യയുണ്ട്. പക്ഷെ രണ്ട് പന്തലുകളിലായാണ് ഭക്ഷണ വിതരണമെന്ന് മാത്രം.
ആദ്യത്തെ പന്തല്‍ ചുറ്റമ്പലത്തിന് തൊട്ടു പിറകിലും ക്ഷേത്ര പരിസരത്ത് നിന്ന് മാറി മറ്റൊന്നും. ആദ്യത്തെ പന്തലില്‍ ഭക്ഷണം ബ്രാഹ്മണര്‍ക്ക് മാത്രമാണ്. ഇലയിട്ട് ഇരുന്നാൽ മതി, വന്ന് വിളമ്പിത്തരും. അബ്രാഹ്മണര്‍ക്ക് ഇവിടെ പ്രവേശനമില്ല. അൽപം ദൂരെയുള്ള ഇവിടെയാണ് മറ്റു ജാതിക്കാർക്കുള്ള ഭക്ഷണം. വിളമ്പുന്ന വിഭവങ്ങളിലുമുണ്ട് വ്യത്യാസം. കല്യാണമടക്കം സ്വകാര്യചടങ്ങുകളുടേയും സ്ഥിതി ഇങ്ങനെ തന്നെ.
1917-ൽ സഹോദരൻ അയ്യപ്പൻ മിശ്രഭോജനം നടത്തിയതിന്റെ നൂറാം വാർഷികം അടുത്തിടെയാണ് കേരളം ആഘോഷിച്ചത്. മലബാറിലെ ഏറ്റവും വലിയ പന്തിഭോജനം നടന്ന കാസർഗോട്ടെ കൊടക്കാട്ടേക്ക് ഇവിടുന്ന് മണിക്കൂറുകളുടെ ദൂരം മാത്രമാണ് ഉള്ളത്. എന്നിട്ടും മനുഷ്യർ ഒന്നാണെന്ന ആ വലിയ സന്ദേശം ഇവിടെ അറിഞ്ഞ മട്ടില്ല.