സംസ്ഥാനത്ത് ഡിഫ്തീരിയ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
സംസ്ഥാനത്ത് ഡിഫ്തീരിയ ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം പുളിക്കൽ മുഹമ്മദ് അഫ്സാസ് ആണ് മരിച്ചത്. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ രോഗം ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ ആളാണ് മുഹമ്മദ് അഫ്സാസ്
ഡിഫ്ത്തീരിയ ബാധിച്ച് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജ്ജിതമാക്കി. സ്കൂളികൾ കേന്ദ്രീകരിച്ച് കുത്തിവെപ്പെടുക്കാത്തവരെയും ഇടയ്‍ക്കു വിട്ടു പോയവരെയും കണ്ടെത്താനാണ് ആദ്യ ശ്രമം.
താനൂർ മുനിസിപ്പാലിറ്റിയിൽ പ്രതിരോധ കുത്തിവെപ്പ് ഊർജ്ജിതമാക്കാൻ ആരോഗ്യ വകുപ്പ് ശ്രമം തുടങ്ങിയിരിക്കുന്നത്. കുത്തിവെപ്പെടുക്കാത്തവരെ രോഗ ബാധിക്കാൻ സാധ്യത കൂടുതലാണെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുമ്പോഴും പ്രതിരോധ നടപടികളോട് വിമുഖത കാട്ടുന്നവർ ഇപ്പോഴും തുടരുകയാണ്.
പത്തു ദിവസത്തിനകം താനൂർ മുനിസിപ്പാലിറ്റിയിലെ മുഴുവൻ സ്കൂളുകളിലും എത്തി പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്തവരെ കണ്ടെത്തി മരുന്ന് നൽകാനാണ് ആദ്യ നീക്കം. ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരും ഇതിനായി താനൂരിൽ എത്തും. പ്രതിരോധ കുത്തിവെപ്പ് ഇടയ്‍ക്കുവച്ച് വിട്ടുപോയവർക്കും കുത്തിവെപ്പെടുത്തകാര്യം ഓർമയില്ലെന്ന് മാതാപിതാക്കൾ അറിയിച്ചവർക്കും പ്രത്യേകം മരുന്നുകൾ നൽകും. കുത്തിവെപ്പെടുക്കില്ലെന്ന നിലപാട് സ്വീകരിച്ച മുഴുവൻ പേരെയും വീടുകളിലെത്തി കാണുന്നുമുണ്ട്. താനൂരിൽ പ്രതിരോധ നടപടികൾ പൂർത്തിയാക്കുന്നതിനൊപ്പം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.