ഏപ്രില്‍ മൂന്നിന് കടകളടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കടയുടമകളുടെ സംഘടനയായ വണികര്‍ സംഘവും ട്രെയിന്‍,റോഡ് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് വിവിധ കര്‍ഷക സംഘടനകളും പ്രഖ്യാപിച്ചു

ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിയ്ക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ചിന് പ്രതിപക്ഷ ഹര്‍ത്താല്‍. 

ഇന്ന് ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. യോഗത്തില്‍ ഡി.എം.കെയ്ക്ക് പുറമേ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, എംഡിഎംകെ,വി.സി.കെ, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികള്‍ പങ്കെടുത്തു. ഹര്‍ത്താലില്‍ പങ്കുചേരാന്‍ എ.ഐ.എ.ഡി.എം.കെ യേയും ക്ഷണിക്കുന്നതായി ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍ പറഞ്ഞു.

ഏപ്രില്‍ മൂന്നിന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്താന്‍ എ. ഐ.ഡി.എം.കെ തീരുമാനിച്ചിട്ടുണ്ട്. ഇതേ ദിവസം കടകളടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കടയുടമകളുടെ സംഘടനയായ വണികര്‍ സംഘവും ട്രെയിന്‍,റോഡ് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് വിവിധ കര്‍ഷക സംഘടനകളും പ്രഖ്യാപിച്ചു. കാവേരി മാനേജ്‌മെന്റ് രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി അനുവദിച്ച സമയം മാര്‍ച്ച് 29 ന് അവസാനിച്ചിരുന്നു