ചികിത്സിക്കണമെങ്കില്‍ ഡോക്ടര്‍ 5000 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം

ബാന്ദ:ഗവണ്‍മെന്‍റ് ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിക്കപ്പെട്ട 11 വയസുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ പന്‍ചേനി ഗ്രാമത്തിലാണ് സംഭവം. ഇന്നലെയാണ് പനി ബാധിച്ച മരുമകനുമായി പുഷ്പരാജ് സിംഗ് യാദവ് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. എന്നാല്‍ ചികിത്സിക്കണമെങ്കില്‍ ഡോക്ടര്‍ 5000 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. 

പണം ഇല്ലാത്തതിനെ തുടര്‍ന്ന് കുട്ടിയെ വേറെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയില്‍ നിന്ന് സ്ലിപ്പ് വാങ്ങുന്നതിനിടെ കുട്ടി മരണപ്പെട്ടെന്ന് പുഷ്പ രാജ്സിംഗ് പറയുന്നു. കുട്ടിയുടെ മൃതദേഹവുമായി ജില്ലാ ജഡ്ജി ദിവ്യ പ്രകാശ് ഗിരിയുടെ അടുത്തെത്തി പുഷ്പരാജ് പരാതിപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് മൃതദേഹം ആംബുലന്‍സില്‍ കയറ്റി അയച്ചു.

ഡോക്ടര്‍ക്കെതിരെയുള്ള ആരോപണത്തില്‍ അന്വേഷണം ആരംഭിക്കാന്‍ ജില്ലാ ജഡ്ജി ഉത്തരവിട്ടതായി എന്‍ടിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയുടെ അവസ്ഥ മോശമായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നെന്നും പണം ആവശ്യപ്പെട്ടെന്ന വാദം തെറ്റാണെന്നു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പിള്‍ ഡോക്ടര്‍ ബ്രിജേന്ദ്ര നാഥ് പറഞ്ഞതായും എന്‍ടിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു.