ആക്രമണത്തിന് പിന്നില്‍ സഹോദരങ്ങളെന്ന് ഡോക്ടര്‍

ദില്ലി: ദില്ലിയില്‍ ഡോക്ടര്‍ക്ക് നേരെ നാലംഗ സംഘത്തിന്‍റെ ആക്രമണം. സൗത്ത് വെസ്റ്റ് ദില്ലിയിലെ ഫാം ഹൗസില്‍ വച്ചാണ് ഡോ ഹനസ് യു നഗറിന് നേരെ വെടിയുതിര്‍ത്തത്. 30 റൗണ്ട് വെചിവച്ചിട്ടുണ്ടെന്ന് സ്ഥലം പരിശോധിച്ച പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് പിസ്റ്റളുകളും 22 ഓളം വെടിയുണ്ടകളും കണ്ടെടുത്തു. ഫാം ഹൗസിലേക്ക് പോകുകയായിരുന്ന നാഗറിന്‍റെ കാര്‍ നാല് പേര്‍ പിന്തുടരുന്നുണ്ടായിരുന്നു. നാഗര്‍ ഫാം ഹൗസില്‍ എത്തിയതും ഇവരക്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഓര്‍ത്തോപീഡിക് സ്പെഷ്യലിസ്റ്റാണ് 55 കാരനായ നാഗര്‍. 

തനിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ ചെറുത്ത് നില്‍ക്കാന്‍ നാഗര്‍ തിരിച്ചും വെടിവച്ചതായി പൊലീസ് വ്യക്തമാക്കി. തന്‍റെ രണ്ട് സഹോദരങ്ങളും മറ്റ് നാല് പേരുമാണ് ആക്രമണത്തിന് പിന്നിലെന്ന് നാഗര്‍ സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ക്ക് ഉടമായാണ് നാഗര്‍. ഇയാള്‍ സ്വത്തിന്‍റെ പേരില്‍ സഹോദരങ്ങളുമായി തര്‍ക്കത്തിലായിരുന്നു. പൊലീസ് എത്തും മുമ്പ് അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. രണ്ട് പേര്‍ക്ക് പ്രത്യാക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.