രോഗികളെ വലച്ച് സർക്കാര്‍ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം രണ്ടാം ദിനവും തുടരുന്നു
- ദീര്‍ഘിപ്പിച്ച ഒപി സമയം കുറയ്ക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ല
- കടുത്ത നിലപാടുമായി ഡോക്ടര്‍മാര്‍
- നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സർക്കാര്‍ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം രണ്ടാം ദിനവും തുടരുന്നു. ദീര്‍ഘിപ്പിച്ച ഒപി സമയം കുറയ്ക്കാതെ സമരത്തില്‍ നിന്ന് പിന്മാറേണ്ടതില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. അതേസമയം സമരം നേരിടാൻ സർക്കാരും നടപടി തുടങ്ങിയിട്ടുണ്ട്.
അതേസമയം ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടുപടികളുമായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹാജരാകാത്ത ദിവസങ്ങളിലെ ശമ്പളം ലഭ്യമാകില്ല. വിട്ടുനില്‍ക്കുന്ന ദിവസങ്ങള്‍ അനധികൃത അവധിയായി കണക്കാക്കും എന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
വെളളിയാഴ്ച മുതലാണ് മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുളള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് സമരം. കൂടുതല്‍ ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധമുണ്ട്.