മുറിച്ചുമാറ്റിയ കാല് തലയണയായി യുവാവിന് നൽകി വിദഗ്ദ്ധ ചികിത്സയ്ക്കായി യുവാവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി

ഉത്തര്‍പ്രദേശ്: വാഹനപകടത്തിൽ കാൽനഷ്ടമായ യുവാവിനോട് ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ ക്രൂരത. മുറിച്ചുമാറ്റിയ കാൽ തലയണയാക്കിയാണ് ആശുപത്രി അധികൃതർ യുവാവിനോട് ക്രൂരത കാണിച്ചത്. വാഹനപകടത്തിൽ പരിക്കേറ്റ സ്വകാര്യ സ്കൂൾ ബസ് ക്ലീനറാണ് ഝാൻസി മെഡിക്കൽ കോളേജിൽ ക്രൂരതക്കിരയായത്. അപകടത്തിൽപ്പെട്ട 25 വയസ്സുള്ള ഘനശ്യാമിന്‍റെ കാലിലെ അണുബാധ പടരാതിരിക്കനാണ് മുറിച്ചുമാറ്റിയത്. 

മുറിച്ചുമാറ്റിയ കാല് തലയണയായി യുവാവിന് നൽകിയതിന്‍റെ ദൃശ്യങ്ങൾ പ്രാദേശിക ചാനൽ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സര്‍ക്കാര്‍ മെഡിക്കൽ കോളേജിലുണ്ടായ അലംഭാവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് വച്ച് തന്നെ നഷ്ടമായ കാലാണ് തലയണയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദഗ്ദ്ധ ചികിത്സയ്ക്കായി ഘനശ്യാമിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ത്ധാൻസി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തുന്നവരെ അറ്റൻഡര്‍മാരും ശുചീകരണത്തൊഴിലാളികളും പരിശോധിക്കാറുണ്ടെന്ന് പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ഓക്സിജൻ കിട്ടാതെ നവജാത ശിശുക്കൾ അടക്കമുള്ള കുട്ടികൾ മരിച്ച ഉത്തര്‍പ്രദേശിൽ നിന്ന് ചികിത്സാ വീഴ്ച്ചയെക്കുറിച്ചുള്ള മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നത് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കിയിട്ടുണ്ട്.