അമിത് ഷായുടെ അച്ഛനും അമ്മയ്ക്കും ജനന സര്‍ട്ടിഫിക്കറ്റുണ്ടോ; അമിത് ഷായോട് ചോദ്യമുന്നയിച്ച് മമതാ
- സര്‍ക്കാരിന്റെ ദേശീയ പൗരത്വ റജിസ്റ്റര്‍ വിഷയത്തില്‍ അമിത് ഷായോട് ചോദ്യമുന്നയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
കൊല്‍ക്കത്ത: 40 ലക്ഷം പേരെ അഭയാര്‍ത്ഥികളാക്കുന്ന സര്‍ക്കാരിന്റെ ദേശീയ പൗരത്വ റജിസ്റ്റര്‍ വിഷയത്തില്‍ അമിത് ഷായോട് ചോദ്യമുന്നയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അമിത് ഷായോട് എനിക്ക് ചോദിക്കാനുള്ളത് അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും ജനന സര്‍ട്ടിഫിക്കറ്റുണ്ടോയെന്നതാണ്. എന്റെ മാതാപിതാക്കളുടെ രേഖകള്‍ എന്റെ കൈയിലില്ല.
സ്വാമി വിവേകാനന്ദന് ഈ രേഖകള്‍ ഉണ്ടായിരുന്നോ ? വാജ്‌പേയി കിടപ്പിലാണ് അതുകൊണ്ട് അദ്ദേഹത്തോടെ എനിക്ക് ചോദിക്കാന്‍ കഴിയില്ല. സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കാൻ എല്ലാവര്‍ക്കും കഴിഞ്ഞുകൊള്ളണമെന്നില്ല. ഞാനൊരു പിന്നാക്കക്കാരിയാണ് അതുകൊണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മമത പറഞ്ഞു. എന്‍.ആര്‍.സി കൊണ്ട് ബി.ജെ.പി രാഷ്ട്രീയകാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്നും മമത പറഞ്ഞു.
ഇതിന് മുമ്പ് മമതയ്‌ക്കെതിരെ അമിത് ഷാ രൂക്ഷവിമർശനം നടത്തിയിരുന്നു. മമതയും തൃണമൂലം എത്രതന്നെ എതിര്‍ത്താലും എന്‍ആര്‍സിയുമായി മുന്നോട്ടുപോവും. റജിസ്റ്റര്‍ ഉണ്ടാക്കിയത് രാജ്യത്ത് അന്യായമായി കടന്നുകൂടിയവരെ പുറത്താക്കുന്നതിനാണെന്നും അമിത് ഷാ ഇതിന് മുമ്പ് പറഞ്ഞിരുന്നു.