ലണ്ടൻ∙ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സന്ദർശനത്തിനെതിരെ ബ്രിട്ടനിൽ പ്രതിഷേധം. ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തിയുള്ള പ്രതിഷേധറാലിക്കൊരുങ്ങുകയാണ് ബ്രിട്ടനിലെ ട്രംപ് വിരുദ്ധ കൂട്ടായ്മ. പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടുളളതിനാല്‍ രാജ്ഞിയുടെ അതിഥിയായുള്ള ഔദ്യോഗിക സന്ദർശനം ഒഴിവാക്കി ‘വർക്കിങ് വിസിറ്റ്’ എന്നപേരിൽ രണ്ടുദിവസത്തെ സന്ദർശനമാണ് ട്രംപ് ലക്ഷ്യമിടുന്നത്.

ഫെബ്രുവരി 26, 27 തീയതികളിലാണ് സന്ദർശനം ക്രമീകരിച്ചിരിക്കുന്നത്. ലണ്ടനിലെ പുതിയ അമേരിക്കൻ എംബസിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രസിഡന്‍റിന്‍റെ ആദ്യത്തെ ബ്രിട്ടിഷ് സന്ദർശനം. ട്രംപ് സന്ദർശനം നടത്തുന്ന ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിലേക്കു പ്രതിഷേധ മാർച്ച് നടത്താനാണ് ‘സ്റ്റോപ്പ് ട്രംപ് ക്യാംപെയ്നേഴ്സി’ന്‍റെ ആഹ്വാനം.

ബ്രിട്ടിഷ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാർച്ചായി ഇതിനെ മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം. പ്രതിഷേധത്തിന്‍റെ പ്രചാരണം ഫെയ്സ്ബുക്കിൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങളാണ് താൽപര്യം അറിയിച്ച് രംഗത്തെത്തിത്.