തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ഭിന്നലിംഗക്കാര്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ഭിന്നലിംഗക്കാരുടെ ജീവിത രീതി മെച്ചപ്പെടുത്തുന്നതിനും സ്വയം തൊഴില്‍ ചെയ്ത് ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതോടൊപ്പം അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

അടുത്തിടെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂബര്‍ ടെല്‍ ടാക്‌സി കമ്പനി ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കുന്നതിനാി സന്നദ്ധരായി മുന്നോട്ട് വന്നിരുന്നു. അപ്പോഴാണ് നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള ഭിന്ന ലിംഗക്കാര്‍ കേരളത്തില്‍ ഇല്ല എന്ന് തിരിച്ചറിയുന്നത്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനം. 

ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത അഞ്ച് ഭിന്നലിംഗക്കാര്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കാനാണ് സാമൂഹ്യക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഒരാള്‍ക്ക് 8,500 രൂപയാണ് ഇതിനായി കണക്കാക്കിയിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി 5,95,000 രൂപ അുവദിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവായി.

പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചതിന് ശേഷം ജില്ലാതല സെലക്ഷന്‍ കമ്മിറ്റി മുഖേന മാത്രമേ പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനാവൂ.