പാലക്കാട്:പാലക്കാട് ഗവ.മോയന്‍ സ്കൂളിന് സമീപത്തുള്ള കടയില്‍ നിന്ന് നഗരസഭാ ഹെല്‍ത്ത് വിഭാഗം മയക്കു ഗുളികകള്‍ പിടിച്ചെടുത്തു. അപസ്മാര രോഗികള്‍ കഴിക്കുന്ന ഡൈക്കോട്ടേറ്റ് 500 എന്ന ഗുളികയാണ് പിടിച്ചെടുത്തത്. കട പൂട്ടി സീല്‍ ചെയ്ത ഹെല്‍ത്ത് വിഭാഗം ഗുളികകള്‍ പോലീസിന് കൈമാറി.

ലഹരി കലര്‍ന്ന മിഠായികളുണ്ടാോയെന്ന് പരിശോധിക്കാനെത്തിയപ്പോഴാണ് കടയില്‍ നിന്ന് എണ്‍പതോളം ഗുളികകള്‍ കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന സാംപിള്‍ പാക്കറ്റുകളിലായിരുന്നു ഗുളികകള്‍. മനീഷ് എന്ന പേരിലുള്ളയാളുടേതാണ് കടയുടെ ലൈസന്‍സ്.

കടയുടെ ലൈസന്‍സ് റദ്ദാക്കി പൂട്ടി സീല്‍വെക്കാനെത്തിയപ്പോള്‍ എതിര്‍പ്പുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തി. രോഗിക്കായി കൊണ്ടു വന്ന മരുന്ന കടയില്‍ സൂക്ഷിച്ചതാണെന്നും ഡോക്ടറുടെ പ്രിസ്ക്രിപ്ഷനുണ്ടെന്നുമായിരുന്നു വാദം. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലെ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനും ഇവര്‍ ഹാജരാക്കി

ഹെല്‍ത്ത് വിഭാഗത്തില്‍ നിന്ന് ഗുളികകള്‍ ഏറ്റുവാങ്ങിയെന്നും ഡ്രഗ്സ് കണ്‍്ട്രോളറാണോ അതോ പോലീസാണോ ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കേണ്ടതെന്ന കാര്യത്തില്‍ നിയമോപദേശം തേടിയശേഷമേ കേസെടുക്കുവെന്നും പാലക്കാട് നോര്‍ത്ത് സിഐ ശിവശങ്കരന്‍ അറിയിച്ചു