200 കോടിയുടെ ലഹരിമരുന്ന് കടത്ത്: മുഖ്യപ്രതിയായ കണ്ണൂര് സ്വദേശി അറസ്റ്റില്
ലേഷ്യയിലേക്ക് കടത്താൻ എത്തിച്ച 200 കോടി രൂപയുടെ ലഹരി മരുന്ന് കൊച്ചിയിൽ പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ കണ്ണൂർ സ്വദേശി പ്രശാന്ത് കുമാറിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയും ചെന്നൈ സ്വദേശിയുമായ അലിയെ കണ്ടെത്താൻ ശ്രമം ഊർജ്ജിതമാക്കിയെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് കൊച്ചിയിൽ പറഞ്ഞു.
കൊച്ചി: മലേഷ്യയിലേക്ക് കടത്താൻ എത്തിച്ച 200 കോടി രൂപയുടെ ലഹരി മരുന്ന് കൊച്ചിയിൽ പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ കണ്ണൂർ സ്വദേശി പ്രശാന്ത് കുമാറിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയും ചെന്നൈ സ്വദേശിയുമായ അലിയെ കണ്ടെത്താൻ ശ്രമം ഊർജ്ജിതമാക്കിയെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് കൊച്ചിയിൽ പറഞ്ഞു.
തമിനാട് നർകോടിക് ഡിപ്പാർട്ട്മെന്‍റ് സഹായത്തോടെയാണ് ലഹരി കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ പ്രശാന്ത് കുമാറിനെ കഴിഞ്ഞ ദിവസം പിടികൂടിയത്. എറണാകുളം എജി റോഡിലെ എയർ കാർഗോ വഴി മലേഷ്യയിലേക്ക് ലഹരി മരുന്ന് കടത്താനായിരുന്നു പദ്ധതി. അന്താരാഷ്ട്ര മാർക്കറ്റിൽ ഗ്രാമിന് 65, 000 രൂപ വിലവരുന്ന 30 കിലോ , എം.ഡിഎംഎ വിഭാഗത്തിലുള്ള അതി തീവ്ര ലഹരി മരുന്നായിരുന്നു ഇതിനായി എട്ട് ബോക്സുകളിൽ എത്തിച്ചത്.
ചെന്നൈയിലെ പ്രവീൺ ട്രാവൽസ് വഴി ആദ്യം കൊച്ചിയിൽ പാർസലായി ലഹരി മരുന്ന് എത്തിക്കുകയും പിന്നീട് കൊച്ചിയിൽ നിന്ന് മലേഷ്യയിലേക്ക് അയക്കുന്നതിനുമായിരുന്നു പദ്ധതിയെന്ന് പിടിയിലായ പ്രശാന്ത് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ലഹരി കടത്തിന് പ്രശാന്തിന് കൂട്ടാളിയായ അലി ഒളിവാലാണ്. ഇയാളെ കണ്ടെത്തുന്നതിന് കേന്ദ്ര ഏജൻസികളുടെ സഹായം എക്സൈസ് അഭ്യർത്ഥിച്ചതായി ഋഷിരാജ് സിംഗ് പറഞ്ഞു. ഇതിന് മുൻപും പ്രശാന്തും അലിയും കൊച്ചി വഴി മലേഷ്യിലേക്ക് ലഹരി മരുന്ന അയച്ചിട്ടുണ്ട്. എന്നാൽ പിടിയിലാകുന്നത് ഇതാദ്യമാണ്.
രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് 700 കോടി രൂപയുടെ ലഹരി മരുന്ന് എക്സൈസ് പിടികൂടിയെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. ലഹരി മരുന്ന് കടത്തിന് പ്രതികൾക്ക് കൊച്ചിയിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. കൊറിയർ കമ്പനികളിൽ വ്യാപക മായ പരിശോധനയക്കും എക്സൈസ് തീരുമാനിച്ചിട്ടുണ്ട്.