ഫേസ്‍ബുക്കും ഇന്‍സ്റ്റഗ്രാമും വഴിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നതെന്ന് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണക്കിടെ പ്രോസിക്യൂഷന്‍ അറിയിച്ചു.

അബുദാബി: പെണ്‍വേഷം ധരിച്ച് യുവാക്കളെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച രണ്ട് ഏഷ്യക്കാരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങള്‍ വഴി ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച ശേഷം താല്‍പര്യം പ്രകടിപ്പിക്കുന്നവരില്‍ നിന്ന് പണം വാങ്ങിയായിരുന്നു ഇടപാടുകള്‍ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 

ഫേസ്‍ബുക്കും ഇന്‍സ്റ്റഗ്രാമും വഴിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നതെന്ന് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണക്കിടെ പ്രോസിക്യൂഷന്‍ അറിയിച്ചു. സ്‌ത്രീകളുടെ വസ്‌ത്രങ്ങള്‍ ധരിച്ച് രൂപമാറ്റം വരുത്തിയായിരുന്നു ഇത്. ചിത്രങ്ങള്‍ക്കൊപ്പം പണം വാങ്ങിയുള്ള ലൈംഗിക ബന്ധത്തിന് തയ്യാറാണെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങളും പോസ്റ്റ് ചെയ്തു. പുരുഷന്മാര്‍ ബന്ധപ്പെടാനായിരുന്നു നിര്‍ദ്ദേശം. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൊലീസ് രഹസ്യമായി നടത്തിയ അന്വേഷണങ്ങളാണ് പ്രതികളെ കുടുക്കിയത്.

ഒരു പൊലീസ് ഉദ്ദ്യോഗസ്ഥന്‍ ലൈംഗിക ബന്ധത്തിന് താല്‍പര്യമുള്ള ഇടപാടുകാരനാണെന്ന വ്യാജേന ഇവരോട് സംസാരിച്ചു. നേരിട്ട് കാണാന്‍ സമയം ചോദിച്ച ശേഷം പറഞ്ഞുറപ്പിച്ച സ്ഥലത്ത് വെച്ച് കണ്ടുമുട്ടി. പണം സംബന്ധിച്ച സംസാരങ്ങളിലേക്ക് കടന്നതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുറ്റം നിഷേധിക്കുകയായിരുന്നു. കേസ് മേയില്‍ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.