അഭിമന്യുവിന്റെ കൊലപാതകംആസൂത്രിതം ക്യാമ്പസുകളിൽ ഏകപക്ഷീയമായ ആക്രമണമാണ് പോപ്പുലർ ഫ്രണ്ട് നടത്തുന്നത്
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ ഇടുക്കി ജില്ലാകമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ വട്ടവട മേഖലാകമ്മിറ്റി അംഗവുമായ അഭിമന്യുവിൻറെ കൊലപാതകത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്നലെ രാത്രി മഹാരാജാസ് കോളേജിലേക്ക് അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി ഐ ക്രിമിനൽ സംഘമാണ് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത്. എസ്.എഫ്.ഐ പ്രവർത്തകരായ അർജുൻ, വിനീത് എന്നിവർക്ക് അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. അർജുന്റെ നില ഗുരുതരമാണ്.
ആസൂത്രിതമായ ആക്രമണവും കൊലപാതകവുമാണ് ഇന്നലെ ഉണ്ടായത്. നവാഗതരെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് കോളജിലേക്ക് ഇരച്ചു കയറി അക്രമം നടത്തിയത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള പരിശീലനം ലഭിച്ച ക്രിമിനലുകളുൾപ്പെടെ അക്രമി സംഘത്തിൽ ഉണ്ടായിരുന്നു. നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് എറണാകുളം ജില്ലയിൽ ക്യാമ്പസിൽവെച്ച് വിദ്യാർത്ഥി നേതാവ് കൊല്ലപ്പെടുന്നത്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ക്യാമ്പസുകളിൽ ഏകപക്ഷീയമായ ആക്രമണമാണ് പോപ്പുലർ ഫ്രണ്ട് എസ്.ഡി.പി.ഐ ക്രിമിനൽ സംഘം നടത്തുന്നത്.

താൽകാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇത്തരം തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി കലാലയങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും സഖ്യത്തിലേർപ്പെടുന്ന കെ.എസ്.യു ഉൾപ്പെടെയുള്ളവർ ഇതിനു മറുപടി പറയേണ്ടതുണ്ട്. ആക്രമണം ആസൂത്രണം ചെയ്ത മുഴുവൻ പേരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ക്യാമ്പസുകളെ കുരുതിക്കളമാക്കാനുള്ള മത മൗലികവാദ, തീവ്രാവാദ സ്വഭാവമുള്ള സംഘടനകളുടെ നീക്കത്തെ ചെറുത്തു തോൽപ്പിക്കണം. അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് എല്ലാ ബ്ലോക്ക്, മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
