ഇപോസ് വന്നിട്ടും റേഷൻസാധനങ്ങള്‍ കരിഞ്ചന്തയില്‍ സുലഭം കൊല്ലത്ത് പത്ത് കടകളിലെ ലൈസൻസ് റദ്ദാക്കി

കൊല്ലം: ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയിലെത്തുന്നത് തടയാൻ റേഷൻ കടകളിൽ സ്ഥാപിച്ച ഇപോസ് മെഷീൻ വഴി വ്യാപക തട്ടിപ്പ്. മെഷീനിലെ പഴുതുകള്‍ മുതലാക്കി വ്യാപാരികള്‍ റേഷൻ സാധനങ്ങള്‍ കരിഞ്ചന്തയിൽ മറിച്ചു വിൽക്കുന്നു. തട്ടിപ്പ് കണ്ടെത്തിയ കൊല്ലത്തെ പത്ത് കടകളുടെ ലൈസൻസ് റദ്ദാക്കിയെങ്കിലും ക്രമക്കേട് തുടരുകയാണ്. കാര്‍ഡുടമ അല്ലെങ്കില്‍ അംഗങ്ങള്‍ എത്തി ഇപോസ് മെഷീനില്‍ കൈവിരല്‍ പതിച്ചാലേ റേഷൻ സാധനങ്ങള്‍ നല്‍കാവൂ എന്നാണ് നിയമം.

Add Asianetnews as a Preferred SourcegooglePreferred

അനര്‍ഹര്‍ക്ക് റേഷൻ സാധനം കിട്ടാതിരിക്കാനാണ് കോടിക്കണക്കിന് രൂപമുടക്കി ഇ പോസ് മെഷ്യൻ ഏര്‍പ്പെടുത്തിയത്. എന്നാല്‍ കൊല്ലത്തെ ചില റേഷൻ കടകളില്‍ ഇതൊന്നു വേണ്ട. ആര്‍ക്കും എപ്പോഴും റേഷൻ സാധനങ്ങള്‍ സുലഭമായി വാങ്ങാന്‍ സാധിക്കും.സ്ഥിരമായി റേഷൻവാങ്ങാൻ വരാത്തവരുടെയും ശാരീരിക അവശതകള്‍ കാരണം കടകളിലെത്താൻ സാധിക്കാത്തവരുടെയും റേഷനാണ് കടക്കാര്‍ തട്ടി കരിഞ്ചന്തയിൽ വിൽക്കുന്നത്. റേഷൻകാര്‍ഡ് നമ്പര്‍ മെഷീനില്‍ അടിക്കുമ്പോള്‍ ഉപഭോക്താക്കളുടെ പേര് വിവരം തെളിയും. പിന്നീട് അംഗത്തിന്‍റെ കൈവിരല്‍ പതിക്കാൻ ആവശ്യപ്പെടും.

ഇത് ക്യാൻസല്‍ ചെയ്ത് കടക്കാരൻ മൂന്ന് തവണ കൈവിരല്‍ അമര്‍ത്തുകയാണെങ്കില്‍ വിഹിതം തെളിയും. ഒന്ന് കൂടി അമര്‍ത്തി ബില്ലടിച്ച് സാധനങ്ങളെടുക്കാം. ഉപഭോക്താവിന്‍റെ വിരലടയാളവും വേണ്ട ആധാറും വേണ്ട. പരവൂരിലെ 242 ആം നമ്പര്‍ കടയിലും 230 ആം നമ്പര്‍ കടയിലും ഇ പോസ് മെഷീനെ നോക്കുകുത്തിയാക്കി സാധനങ്ങള്‍ കരിഞ്ചന്തയില്‍ എത്തിക്കുന്നു.