പുത്തനുടുപ്പും മൈലാഞ്ചിച്ചോപ്പുള്ള കൈകളുമായി പെരുന്നാള്‍ എത്തി

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. പരസ്പരം പെരുന്നാൾ ആശംസിച്ചും ഈദ് ഗാഹുകളിൽ ഒന്നിച്ച് പ്രാർത്ഥിച്ചും പെരുന്നാൾ തിരക്കിലേക്ക് കടക്കുകയാണ് വിശ്വാസികൾ. കോഴിക്കോട് മാസപ്പിറവി കണ്ടതോടെയാണ് വിവിധ ഖാസിമാര്‍ ശവ്വാല്‍ മാസപ്പറിവി സ്ഥിരികരിച്ചത്. 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് കേരളത്തിലെ മുസ്ലിംകള്‍ ചെറിയ പെരുന്നാളാഘോഷിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

കോഴിക്കോട് കപ്പക്കലില്‍ മാസപ്പിറവി കണ്ടതായി പാണക്കാട് തങ്ങളും പാളയം ഇമാമമും മറ്റു ഖാസിമാരും അറിയിച്ചു. പെരുന്നാളിന്റെ വരവ് പ്രഖ്യാപിച്ചതോടെ പള്ളികളില്‍ തക്ബീര്‍ വിളികള്‍ മുഴങ്ങി. മഴയായതിനാല്‍ മിക്കയിടത്തും ഈദ്ഗാഹുകള്‍ ഒഴിവാക്കി പള്ളിയിലാണ് ഇത്തവണ നമസ്കാരം. നിപയും ഉരുള്‍പൊട്ടലും കാരണം വടക്കന്‍ കേരളത്തില്‍ പതിവ് പോലെ ആഘോഷപൂര്‍ണ്ണമല്ല പെരുന്നാള്‍.

പ്രാര്‍ത്ഥനാപൂര്‍ണ്ണമായാണ് റംസാന്‍ കടന്നുപോയത്. വിശ്വാസികള്‍ പകല്‍ മുഴുവന്‍ അന്നപാനീയമുപേക്ഷിച്ച് രാത്രി ദീര്‍ഘമായ തറാവിഹ് നമസ്കാരം നടത്തി പൂര്‍ണ്ണമായും ദൈവത്തിലേക്ക് മടങ്ങിയ ദിവസങ്ങള്‍. സ്വത്തിന്റെ ചെറിയ വിഹിതം സക്കാത്തായും സദക്കായായും നല്‍കി ദൈവകല്പനകളനുസരിച്ച് പാവപ്പെട്ടവനോട് കൂറ് പുലര്‍ത്തി. കനത്ത മഴ തുടരുന്നത് പെരുന്നാളിന്റെ ആഘോഷപ്പൊലിമയ്ക്ക് മങ്ങലേല്‍പ്പിക്കില്ലെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.