സേലം: നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ 80 വയസുകാരിയെ ഓഫീസിലെത്തിച്ച് തെളിവെടുത്ത് അധികാരികള്‍. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിപാടിയില്‍ ഭാഗമാകുന്നതിനായി അപേക്ഷ നല്‍കിയ 80 വയസുകാരി ഓഫീസില്‍ നേരിട്ടെത്തണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതോടെയാണ് വിചിത്ര സംഭവങ്ങള്‍ നടന്നത്. അനങ്ങാന്‍ പോലുമാകാതെ അമ്മ കിടപ്പിലാണെന്ന മകന്റെ അപേക്ഷ പോലും ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല. 

രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലേയ്ക്ക് ഇവരെ കൊണ്ടു വരാന്‍ സംവിധാനം നല്‍കാന്‍ പോലും അധികാരികള്‍ തയ്യാറായില്ല. അധികാരികള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതോടെ ബന്ധുക്കള്‍ ഇവരെ ചുമന്ന് ഓഫീസിലെത്തിച്ചു. എന്നാല്‍ രണ്ടാം നിലയിലെ ഓഫീസിലേയ്ക്ക് ഇവരെ എത്തിക്കാന്‍ സ്ട്രച്ചര്‍ സംവിധാനം പോലും ഒരുക്കിയില്ല. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ക്ക് ഇവരെ ചുമന്ന് കൊണ്ട് നടകള്‍ കയറേണ്ടി വന്നു. ഓഫീസില്‍ എത്തിച്ച ഇവരെ നിലത്ത് കിടത്തിയാണ് അപേക്ഷ ഫോമിലേക്കാവശ്യമായ ചിത്രമെടുത്തത്. സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടം വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.